കൊച്ചി: ആഡംബര വാഹനങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന കനത്ത നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ വീണ്ടും രംഗത്ത്. 'മെയ്ക്ക് ഇൻ ഇന്ത്യ" പോലെയുള്ള കാമ്പയിൻ വിജയകരമാകണമെങ്കിൽ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനിവാര്യമാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇന്ത്യയിൽ മൊത്തം വാഹനവിപണിയുടെ ഒരു ശതമാനത്തോളം മാത്രമേ ആഡംബര (ലക്ഷ്വറി) വാഹനങ്ങളുള്ളൂ. അമേരിക്കയിൽ ഇത് 15 ശതമാനവും ചൈനയിൽ 17 ശതമാനവുമാണ്. അമേരിക്കയിലും ചൈനയിലും യൂറോപ്പിലുമെല്ലാം ഓരോ വർഷവും ആഡംബര വാഹനങ്ങളുടെ വിപണിവിഹിതം കൂടുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ഏറെ വർഷങ്ങളായി ഇത് ഒരു ശതമാനത്തിനടുത്ത് തുടരുന്നു.
ഉയർന്ന നികുതിഭാരമാണ് ഇതിന് കാരണമെന്നും ആഡംബര വാഹന നിർമ്മാണക്കമ്പനികൾ വാദിക്കുന്നു.
നിലവിൽ ജി.എസ്.ടിയുടെ 28 ശതമാനം സ്ളാബിലാണ് ആഡംബര വാഹനങ്ങളെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ളത്. പുറമേ ആഡംബര സെഡാനുകൾക്ക് 20 ശതമാനവും ആഡംബര എസ്.യു.വികൾക്ക് 22 ശതമാനവും സെസുമുണ്ട്. അതായത്, മൊത്തം നികുതിഭാരം 50 ശതമാനം വരും.
ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതികളിലൊന്നാണിതെന്ന് വാഹന നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സെമികണ്ടക്‌ടർ (മൈക്രോചിപ്പ്) ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ ക്ഷാമം ഇപ്പോഴേ ഉത്‌പാദനത്തെ ബാധിച്ചിട്ടുണ്ട്.
അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം മൂലം വാഹനവിലയും കൂട്ടേണ്ടിവന്നു. നിർമ്മാണഘടകങ്ങളുടെ വിതരണ ശൃംഖലയിലെ തടസംമൂലം ഉത്‌പാദനം ഉപഭോക്തൃ ഓർഡറുകൾക്ക് അനുസരിച്ച് നടക്കുന്നില്ല. ബുക്ക് ചെയ്‌ത വാഹനം കൈയിൽകിട്ടാൻ ഉപഭോക്താവ് ആറുമാസം മുതൽ 18മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.
ഇത്തരം വെല്ലുവിളികൾക്കിടെയാണ് ഉയർന്ന നികുതിഭാരവും തിരിച്ചടിയാകുന്നത്. കൂടുതൽ നിക്ഷേപത്തിന് കമ്പനികൾ തയ്യാറാകണമെങ്കിൽ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേണമെന്നും ഇവർ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |