ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഹരിയാനിലെ സോനിപത്തിൽ പുത്തൻ ഫാക്‌ടറി തുറക്കുന്നു. ഫാക്‌ടറിയുടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കാനായി 11,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ മാനുഫാക്‌ചറിംഗ് പ്ളാന്റായിരിക്കും ഇത്.
മാരുതി ഏതാനും നാളുകളായി ഫാക്‌ടറി തുറക്കുന്നത് സംബന്ധിച്ച് ഹരിയാന സർക്കാരുമായി ചർച്ചകൾ നടത്തുകയായിരുന്നു. സോനിപത്ത് ജില്ലയിലെ ഖർഖോദയിൽ 800 ഏക്കറാണ് ഫാക്‌ടറിക്കായി മാരുതിക്ക് അനുവദിച്ചത്. 2.50 ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗ് 2025ൽ നടത്തുകയാണ് ലക്ഷ്യം.
മറ്റൊരു മുൻനിര ആഭ്യന്തര ബ്രാൻഡായ ടാറ്റാ മോട്ടോഴ്‌സും വൻ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. നടപ്പുവർഷത്തെ മൂലധനച്ചെലവ് 23,000 കോടി രൂപയിൽ നിന്ന് 30 ശതമാനം ഉയർത്തി 32,000 കോടി രൂപയാക്കാൻ ടാറ്റ തീരുമാനിച്ചിട്ടുണ്ട്. ഇലക്‌ട്രിക് ശ്രേണിയിലേക്ക് പൂർണമായി മാറുന്നതിന്റെ നടപടികൾക്കാണ് പ്രാമുഖ്യം നൽകുക. പാസഞ്ചർ വാഹനം (കാർ, എസ്.യു.വി), വാണിജ്യശ്രേണി, ഉപസ്ഥാപനമായ ജാഗ്വാർ ആൻഡ് ലാൻഡ് റോവർ എന്നിവയും ഇതിലുൾപ്പെടുന്നു.
6,000 കോടി രൂപ ആഭ്യന്തരമായും 26,000 കോടി രൂപ ജാഗ്വാർ ലോൻഡ് റോവറിന്റെ വികസനത്തിനുമായാണ് പ്രയോജനപ്പെടുത്തുക. അടുത്ത അഞ്ചുവർഷത്തിനകം പത്ത് പുത്തൻ ഇലക്‌ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യം ടാറ്റയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |