മൈജി കെയർ തൊണ്ടയാടിന് തുടക്കം
കോഴിക്കോട്: സ്‌ത്രീകൾ നയിക്കുന്ന കേരളത്തിലെ ആദ്യ ഗാഡ്‌ജറ്റ് റിപ്പയറിംഗ് ആൻഡ് സർവീസിംഗ് സെന്ററിന് വനിതാദിനത്തിൽ തുടക്കമിട്ട് മൈജി. ആദ്യ വനിതാ നിയന്ത്രിത ഹൈടെക് സർവീസ് സെന്ററായ 'മൈജി കെയർ തൊണ്ടയാടിന്റെ" ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിലെ തൊണ്ടയാട് ജംഗ്‌ഷനിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി എന്നിവർ ചേർന്ന് നിർവഹിച്ചു.
മുഹമ്മദ് ഷാഫി (എച്ച്.ഒ.ഡി., മൈജി കെയർ), പി.വി. പ്രവീൺ (പ്രിൻസിപ്പൽ, എം.ഐ.ടി) തുടങ്ങിയവർ സംബന്ധിച്ചു. മറ്റെല്ലാ തൊഴിൽരംഗത്തും വനിതാമുന്നേറ്റമുണ്ടെങ്കിലും ഗാഡ്‌ജറ്റ് റിപ്പയറിംഗ് മേഖലയിൽ കുറവാണ്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്, കഴിഞ്ഞവർഷം വനിതാദിനത്തിൽ തുടക്കമിട്ട വിമൻ എംപവർമെന്റ് സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ" 13 വനിതകളെ തിരഞ്ഞെടുത്ത് സർഫസ് മൗണ്ട് ടെക്നോളജി, മൊബൈൽഫോൺ സാങ്കേതികവിദ്യ എന്നിവയിൽ സൗജന്യ പരിശീലനം നൽകി ഈ മേഖലയിലേക്ക് മൈജി കൊണ്ടുവന്നത്.
ഒരാൾക്ക് ഒരു ലക്ഷത്തോളം ചെലവ് വരുന്ന പരിശീലനം ലഭ്യമാക്കിയത് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയാണ്. വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനൊപ്പം മൈജിയുടെ സേവനങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയുമാണ് ലക്ഷ്യം. സർവീസിംഗ്, റിപ്പയറിംഗ് മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ടെക്‌നീഷ്യന്മാരെ കാത്തിരിക്കുന്നത്. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ പ്രോഗ്രാമിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് എ.കെ. ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |