കൊച്ചി: വസ്‌ത്ര നിർമ്മാണ യൂണിറ്റിൽ നിക്ഷേപം തേടി മദ്ധ്യപ്രദേശ് ഉന്നതതല ഉദ്യോഗസ്ഥസംഘം ഇന്നലെ കിറ്റെക്‌സിലെത്തി ചർച്ച നടത്തി. ഇൻഡസ്‌ട്രിയൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ ജോൺ കിംഗ്‌സ്‌ലി, മാനേജർ ഹിമാൻഷു ശർമ്മ, വൈസ് പ്രസിഡന്റ് അനീഷ് പടേരിയ, ഡെപ്യൂട്ടി സെക്രട്ടറി അനുരാഗ് വർമ്മ എന്നിവരാണ് കിഴക്കമ്പലത്തെ ഓഫീസിലെത്തി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സാബു എം. ജേക്കബുമായി ചർച്ച നടത്തിയത്.
വസ്ത്രനിർമ്മാണത്തിന് അനുയോജ്യമായ മദ്ധ്യപ്രദേശിൽ മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ ആനുകൂല്യങ്ങൾ നൽകാമെന്ന് സംഘം അറിയിച്ചു. കിറ്റെക്‌സ് പ്ലാന്റും സംഘം സന്ദർശിച്ചു. കേരളത്തിൽ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെയാണ് മദ്ധ്യപ്രദേശ് സംഘമെത്തിയത്. ഒമ്പത് സംസ്ഥാനങ്ങളും ബംഗ്ലാദേശും കിറ്റെക്സിനെ സമീപിച്ചതായി സാബു എം. ജേക്കബ് പറഞ്ഞു. കഴിഞ്ഞവാരം തെലങ്കാനയിൽ 1,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |