നേരത്തേ വായ്‌പ പുനഃക്രമീകരിച്ചവർക്കും നേട്ടം
കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി രണ്ടാംഘട്ടത്തിലേക്ക് കടന്നെങ്കിലും ഒന്നാംതരംഗകാലത്തിന് സമാനമായ സാമ്പത്തികാഘാതം രാജ്യത്തില്ലെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇതു കണക്കിലെടുത്താണ് വീണ്ടും മോറട്ടോറിയം (വായ്‌പ തിരിച്ചടയ്ക്കാൻ സാവകാശം) പ്രഖ്യാപിക്കുന്നതിന് പകരം പുനഃക്രമീകരണത്തിന് അവസരം നൽകുന്നത്.
ഇന്നലെ പ്രഖ്യാപിച്ച റെസൊല്യൂഷൻ ഫ്രെയിംവർക്ക് 2.0 അഥവാ രണ്ടാംഘട്ട പുനഃക്രമീകരണ പദ്ധതിയിൽ 25 കോടി രൂപവരെ വായ്‌പകളുള്ള വ്യക്തികളും എം.എസ്.എം.ഇകളുമാണ് അർഹർ. മാർച്ച് 31ലെ കണക്കുപ്രകാരം സ്‌റ്റാൻഡേർഡ് ലോൺ അക്കൗണ്ടുള്ളവരും നേരത്തേ പുനഃക്രമീകരണം നടത്തിയിട്ടില്ലാത്തവരും ആയിരിക്കണം ഇവർ. വായ്‌പ തിരിച്ചടയ്ക്കാൻ ഇവർക്ക് രണ്ടുവർഷം വരെ അധിക കാലാവധി ലഭിക്കും. റിസർവ് ബാങ്കിന്റെ 2020 ആഗസ്‌റ്റിലെ സർക്കുലർ (റെസൊല്യൂഷൻ ഫ്രെയിംവർക്ക് 1.0) പ്രകാരം വായ്‌പ പുനഃക്രമീകരിച്ചവർക്കും തിരിച്ചടവിന് രണ്ടുവർഷത്തെ അധിക കാലാവധി നേടാം.
₹35,000 കോടിയുടെ സർക്കാർ കടപ്പത്രം
കൊവിഡ് പോരാട്ടത്തിന് പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന കേന്ദ്രസർക്കാരിന് ആശ്വാസമേകാൻ, സർക്കാരിന്റെ 35,000 കോടി രൂപ മതിക്കുന്ന കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വാങ്ങും. ജി-സാപ് 1.0 അഥവാ ഗവൺമെന്റ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാം പ്രകാരമാണിത്.
ചെറു ബാങ്കുകൾക്ക് ₹10,000 കോടി
പൊതു വിപണിയിൽ പണലഭ്യത ഉറപ്പാക്കാനായി, റിസർവ് ബാങ്ക് പ്രത്യേക ദീർഘകാല റിപ്പോ ഓപ്പറേഷനിലൂടെ (എൽ.ടി.ആർ.ഒ) സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപ ലഭ്യമാക്കും. നാലു ശതമാനം പലിശനിരക്കിലായിരിക്കും ഇത്. ഇതു പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്കും എം.എസ്.എം.ഇകൾക്കും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി പരമാവധി 10 ലക്ഷം രൂപവരെ വായ്‌പ നൽകാൻ ചെറു ബാങ്കുകൾക്ക് കഴിയും. ഒക്‌ടോബർ 31 വരെയായിരിക്കും ആനുകൂല്യം.
മൈക്രോ ഫിനാൻസിന് ₹500 കോടി
500 കോടി രൂപവരെ ആസ്‌തിമൂല്യമുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പുതിയ വായ്‌പ അനുവദിക്കാൻ സ്മാൾ ഫിനാൻസ് ബാങ്കുകളെ അനുവദിക്കും. 2022 മാർച്ച് 31 വരെയാണ് ആനുകൂല്യം. പുതിയ എം.എസ്.എം.ഇകൾക്ക് 25 ലക്ഷം രൂപവരെയും വായ്‌പ അനുവദിക്കാം. ഈ വായ്‌പകൾ നൽകുമ്പോൾ സി.ആർ.ആർ ചട്ടം ബാങ്കുകൾ പാലിക്കേണ്ടതില്ല.
ആശ്വാസ വായ്‌പകൾ
ബാങ്കുകളെ വലയ്ക്കില്ല
കൊവിഡ് കാലത്ത് മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തി ആനുകൂല്യങ്ങളോടെ വിതരണം ചെയ്യുന്ന വായ്‌പകൾ ബാങ്കുകളുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കിട്ടാക്കടം തരണം ചെയ്യാനായി കരുതുന്ന 100 ശതമാനം തുകയും ഡയറക്‌ടർ ബോർഡിന്റെ അനുമതിയോടെ സമ്മർദ്ദം കുറയ്ക്കാനും മൂലധനം ഉറപ്പാക്കാനുമായി ഉപയോഗിക്കാം.
ആരോഗ്യ മേഖലയ്ക്കുള്ള 50,000 കോടി രൂപയുടെ വായ്‌പ ബാങ്കുകൾക്ക് റിസർവ് ബാങ്കാണ് ലഭ്യമാക്കുക. നിലവിലെ നാലു ശതമാനം റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയാണിത്.
നിക്ഷേപമായി ലഭിക്കുന്ന വൻതുക ബാങ്കുകളുടെ കൈവശമുണ്ട്. തിരിച്ചടവിൽ ആശങ്കയുള്ളതിനാൽ വായ്‌പകൾ അനുവദിക്കുന്നതിന് പകരം ഈ തുക അവർ റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയാണ്. 4.5 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുള്ളത്.
ഇത്തരം നിക്ഷേപത്തിന് ബാങ്കുകൾക്ക് ലഭിക്കുന്ന പലിശ (റിവേഴ്‌സ് റിപ്പോ) നിലവിൽ 3.35 ശതമാനമാണ്. ഇന്നലെ റിസർവ് ബാങ്ക് ഇത് 3.75 ശതമാനമായി ഉയർത്തി.
അപ്രതീക്ഷിത പ്രതിസന്ധി
കൊവിഡ് 1.0 സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ശക്തമായി രാജ്യം തിരിച്ചുകയറവേയാണ് തിരിച്ചടിയായുള്ള രണ്ടാംതരംഗമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സാഹചര്യങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തി, സർക്കാരുമായി ചേർന്ന് ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കും. മൺസൂൺ സാധാരണനിലയിൽ ആയിരിക്കുമെന്നതിനാൽ ഭക്ഷ്യവിലപ്പെരുപ്പം ഉണ്ടായേക്കില്ല. പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറാൻ രാജ്യത്തിന് പ്രാപ്‌തിയുണ്ട്. ജനങ്ങളുടെ ജീവനും ജീവിതമാർഗവും സുരക്ഷിതമാക്കാനാണ് മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |