കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ നാലാം ദ്വൈമാസ ധനനയം ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ ഏഴ് യോഗങ്ങളിലും പലിശനിരക്ക് നിലനിറുത്തിയിരുന്നു. ബാരലിന് 80 ഡോളർ കടന്ന ക്രൂഡോയിൽവില, കുതിക്കുന്ന പെട്രോൾ, ഡീസൽ വില, 900 രൂപ കടന്ന എൽ.പി.ജി വില, ഭക്ഷ്യവസ്‌തു വിലവർദ്ധന എന്നിവ കണക്കാക്കുമ്പോൾ വരുംമാസങ്ങളിൽ നാണയപ്പെരുപ്പം ഉയരാം. അതായത്, നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യമാണിത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ ഉറപ്പാക്കേണ്ടതിനാൽ ഇപ്പോൾ പലിശഭാരം ഉയർത്താൻ റിസർവ് ബാങ്ക് മുതിർന്നേക്കില്ല.
കൂട്ടുമോ റിവേഴ്‌സ് റിപ്പോ?
പൊതുവിപണിയിലെ അധികപ്പണം (സർപ്ളസ് ലിക്വിഡിറ്റി) നിയന്ത്രിക്കാനായി ബാങ്കുകളിലെ അധികപ്പണം നിക്ഷേപമായും അടിയന്തര വായ്പയായും റിസർവ് ബാങ്ക് വാങ്ങാറുണ്ട്. ഇതിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ എക്കാലത്തെയും കുറഞ്ഞനിരക്കായ 3.35 ശതമാനത്തിൽ നിലനിറുത്തുന്നതിനോടും റിസർവ് ബാങ്ക് 'അക്കൊമഡേറ്റീവ്" നിലപാട് തുടരുന്നതിനോടും എം.പി.സി അംഗമായ ജയന്ത് ആർ. വർമ്മയ്ക്ക് ഉൾപ്പെടെ എതിർപ്പുണ്ട്.
എന്നാൽ, സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ലാത്തതിനാൽ റിവേഴ്‌സ് റിപ്പോ ഉൾപ്പെടെയുള്ള മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താൻ എം.പി.സി തയ്യാറായേക്കില്ല. പകരം, സമാന്തര റിവേഴ്‌സ് റിപ്പോ നടപടിയായ 'വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ (വി.ആർ.ആർ.ആർ)" കൂടുതൽ സജീവമാക്കിയേക്കും.
പൊതുവിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള ജി-സാപ് നടപടിയും തുടരും. ആഗസ്‌റ്റിൽ രണ്ടുഘട്ടങ്ങളിലായി 50,000 കോടി രൂപ ഇറക്കിയിരുന്നു. ഇക്കുറി, തുക കുറച്ചേക്കാം.
നിലവിലെ നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
സി.ആർ.ആർ : 4.00%
എസ്.എൽ.ആർ : 18.00%
എം.എസ്.എഫ് : 4.25%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |