കൊച്ചി: കർഷകർക്ക് പ്രതീക്ഷ നൽകി കഴിഞ്ഞവാരം നേരിയ മുന്നേറ്റം നടത്തിയ ആഭ്യന്തര റബർ വില, ഈ വാരം പ്രതീക്ഷിക്കുന്നത് കനത്ത ചാഞ്ചാട്ടം. ആർ.എസ്.എസ്-4 ഇനം റബറിന് വില കിലോയ്ക്ക് 165 രൂപയിൽ നിന്നുയർന്ന് 167 രൂപയിൽ എത്തി.
ആർ.എസ്.എസ് -3 വില കിലോയ്ക്ക് 165 രൂപയിൽ നിന്ന് 167 രൂപയായിട്ടുണ്ട്. ടയർ വ്യവസായികൾ വാങ്ങൽ വർദ്ധിപ്പിച്ചതും ആഗോള ക്രൂഡോയിൽ വില വർദ്ധനയുമാണ് കഴിഞ്ഞവാരം നേട്ടമായത്. എന്നാൽ, ആഭ്യന്തര വാഹന വിപണിയിലെ വില്പന നഷ്ടവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വാഹന നിർമ്മാണ പ്ളാന്റുകളുടെ അടയ്ക്കലും മൂലം ഈവാരം റബർ ഡിമാൻഡ് താഴ്ന്നേക്കാം. ഇത് വിലയിലും പ്രതിഫലിക്കുമെന്ന് കരുതുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായാൽ അത് റബർ വിലയെ പിന്നോട്ടിറക്കും. കൊവിഡ് മൂലം റബർ ഉത്പാദനവും കുറയുകയാണ്. തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ചൈന, ഇൻഡോനേഷ്യ, ഐവറി കോസ്റ്റ് എന്നിവയ്ക്ക് പിന്നിലായി റബർ ഉത്പാദനത്തിൽ ലോകത്ത് ആറാമതാണ് ഇന്ത്യ. അഞ്ച് ശതമാനത്തോളമാണ് ഇന്ത്യയുടെ പങ്ക്. ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദനം കേരളത്തിലാണ്.
റബർ ബോർഡിന്റെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉത്പാദനം ഏഴ് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 2019-20നേക്കാൾ കുറവായിരിക്കും 2020-21ലെ ഉത്പാദനമെന്നും വിലയിരുത്തപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |