നാലാംപാദ ലാഭം ₹6,450.7 കോടി
മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 2020-21ലെ ജനുവരി-മാർച്ച് പാദത്തിൽ 80.1 ശതമാനം വളർച്ചയോടെ 6,450.7 കോടി രൂപയുടെ ലാഭം നേടി. 2019-20ലെ സമാനപാദത്തിൽ ലാഭം 3,580.8 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 22,767 കോടി രൂപയിൽ നിന്ന് 18.9 ശതമാനം ഉയർന്ന് 27,067 കോടി രൂപയായി.
മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 5.44 ശതമാനത്തിൽ നിന്ന് 4.98 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.81 ശതമാനത്തിൽ നിന്ന് 1.50 ശതമാനത്തിലേക്കും പാദാടിസ്ഥാനത്തിൽ താഴ്‌ന്നത് ബാങ്കിന് നേട്ടമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷൻ) 18.1 ശതമാനം താഴ്‌ന്ന് 11,051 കോടി രൂപയായതും ആശ്വാസമായി. 2020-21ലേക്ക് ഓഹരിയൊന്നിന് നാലുരൂപ വീതം ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |