കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ 6.79 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2019-20ലെ സമാനപാദത്തിൽ ബാങ്ക് കുറിച്ചത് 143.69 കോടി രൂപയുടെ നഷ്‌ടം ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ലാഭം 61.91 കോടി രൂപയാണ്. തൊട്ടുമുൻവർഷം ലാഭം 104.59 കോടി രൂപയായിരുന്നു.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മൂലം വായ്‌പായിനത്തിലുണ്ടായ ബാദ്ധ്യതകളാണ് നാലാംപാദ ലാഭം കുറഞ്ഞുനിൽക്കാൻ കാരണമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്‌ണൻ പറഞ്ഞു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) ആറു ശതമാനം താഴ്‌ന്ന് 561 കോടി രൂപയായി. മൊത്തം വരുമാനം നാലു ശതമാനം കുറഞ്ഞ് 951 കോടി രൂപയിലുമെത്തി.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) രണ്ടു ശതമാനം ഉയർന്ന് 6.98 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.37 ശതമാനം വർദ്ധിച്ച് 4.71 ശതമാനമാണ്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) 43 ശതമാനം താഴ്‌ന്ന് 412 കോടി രൂപയായത് ബാങ്കിന് ലാഭത്തിലേക്കുള്ള വഴി തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |