കൊച്ചി: കർഷകർക്ക് ആശ്വാസമേകാനും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും 13 സംസ്ഥാനങ്ങൾ ചേർന്ന് കഴിഞ്ഞ ദശാബ്ദത്തിനിടെ എഴുതിത്തള്ളിയത് 2.51 ലക്ഷം കോടി രൂപയുടെ കാർഷിക വായ്‌പ. നബാർഡും ഭാരത് കൃഷക് സമാജും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കർഷകക്ഷേമമാണ് വായ്‌പ എഴുതിത്തള്ളലിന്റെ അടിസ്ഥാനലക്ഷ്യമെങ്കിലും വോട്ടിനായി അതുവഴിമാറിയതും ചട്ടങ്ങളിൽ മാറ്റമുണ്ടായതും കർഷകർക്ക് കൂടുതൽ പ്രതിസന്ധിയാണ് നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. കടം സർക്കാർ എഴുതിത്തള്ളുമെന്ന പ്രതീക്ഷയോടെ വായ്‌പാ തിരിച്ചടവ് പലരും മുടക്കിയതാണ് കാരണം.
റിപ്പോർട്ടിനായി വിലയിരുത്തിയ കർഷകരിൽ 60-80 ശതമാനം പേരും വിൽഫുൾ ഡിഫോൾട്ടർമാരാകാൻ (തിരിച്ചടവിന് ശേഷിയുണ്ടായിട്ടും മനഃപൂർവം വായ്‌പാ കുടിശിക വരുത്തുന്നവർ) സാദ്ധ്യതയുള്ളവരായി മാറി. വായ്‌പ കൃത്യമായി തിരിച്ചടച്ചിരുന്ന 72-85 ശതമാനം പേർ തിരിച്ചടവിൽ വിമുഖത കാട്ടിത്തുടങ്ങിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാർഷിക വായ്‌പ
രാജ്യത്ത് 2001-02ൽ മൊത്തം കാർഷിക വായ്‌പകൾ 0.62 ലക്ഷം കോടി രൂപയായിരുന്നത് 2021-22ൽ 16.5 ലക്ഷം കോടി രൂപയായി. കർഷകർക്ക് വായ്‌പകൾ പ്രാപ്യമാക്കാനായി കേന്ദ്രസർക്കാർ 2 ശതമാനം പലിശ സബ്‌വെൻഷൻ (നിശ്‌ചിതകാലത്തേക്ക് മാത്രമുള്ള ഇളവ്) നൽകുന്നുണ്ട്.
കൃത്യമായി വായ്‌പ തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം സബ്സിഡിയുമുണ്ട്. ഫലത്തിൽ, പലിശ 9 ശതമാനമാണെങ്കിലും കർഷകൻ 4 ശതമാനം അടച്ചാൽ മതി.
വായ്‌പ എഴുതിത്തള്ളൽ
ദേശീയതലത്തിൽ ആദ്യ കാർഷിക വായ്പാ എഴുതിത്തള്ളലിന് തുടക്കമിട്ടത് 1990ൽ വി.പി. സിംഗ് മന്ത്രിസഭയാണ്. 10,000 രൂപവീതമാണ് എഴുതിത്തള്ളിയത്.
2009ൽ ഒന്നാം യു.പി.എ സർക്കാർ 52,000 കോടി രൂപ എഴുതിത്തള്ളി. തുടർന്ന് 13 സംസ്ഥാനങ്ങൾ ചേർന്ന് 2.51 ലക്ഷം കോടി രൂപയും എഴുതിത്തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |