കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാംദിനവും മികച്ച നേട്ടത്തിലേറി. സെൻസെക്‌സ് 1,223 പോയിന്റുയർന്ന് 54,647ലും നിഫ്‌റ്റി 331 പോയിന്റ് നേട്ടവുമായി 16,345ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം കടുപ്പിക്കുകയാണെങ്കിലും നാറ്റോയിൽ അംഗമാക്കണമെന്ന ആവശ്യവുമായി യുക്രെയിൻ മുന്നോട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കിയതോടെയാണ് ആഗോള ഓഹരികൾ ഉണർവിലേറിയത്.
ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് ഇൻഡസ്‌ട്രീസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവരിൽ പ്രമുഖർ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ എക്‌സിറ്റ് പോളുകൾ ബി.ജെ.പിക്ക് മുൻതൂക്കം നൽകിയതും നിക്ഷേപകരെ സ്വാധീനിച്ചു.
രൂപയ്ക്കും ആശ്വാസം
ഓഹരികൾ കരകയറിയതിന്റെ കരുത്തിൽ രൂപയും മുന്നേറി. കഴിഞ്ഞദിവസം ഡോളറിനെതിരെ റെക്കാഡ് താഴ്ചയായ 76.96വരെ കൂപ്പുകുത്തിയ രൂപ, ഇന്നലെ 76.56ലേക്ക് നിലമെച്ചപ്പെടുത്തി.
₹4.70 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം 4.70 ലക്ഷം കോടി രൂപ വർദ്ധിച്ചു. 243.62 ലക്ഷം കോടി രൂപയിൽ നിന്ന് 248.32 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |