ന്യൂഡൽഹി: എയർഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനവും ബഡ്‌ജറ്റ് എയർലൈനുമായ സ്കൂട്ടിന്റെ സി.ഇ.ഒ കാംബെൽ വിൽസണെ ടാറ്റാ സൺസ് നിയമിച്ചു. ന്യൂസിലൻഡ് സ്വദേശിയായ കാംബെലിന് (50) വ്യോമയാനരംഗത്ത് 26 വർഷത്തെ പരിചയസമ്പത്തുണ്ട്.
1996ൽ ന്യൂസിലൻഡിൽ സിംഗപ്പൂർ എയർലൈൻസിൽ ട്രെയിനിയായി തുടക്കം. കാനഡ, ഹോങ്കോംഗ്, ജപ്പാൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചശേഷം 2011ൽ സിംഗപ്പൂരിലെത്തി സ്കൂട്ടിന് തുടക്കമിട്ടു. 2016ൽ സിംഗപ്പൂർ എയർലൈൻസിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റായി. 2020 ഏപ്രിൽ മുതൽ വീണ്ടും സ്കൂട്ട് സി.ഇ.ഒ.
എയർഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയായി വളർത്താൻ കാംബെലിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. എയർഇന്ത്യയെ നയിക്കുകയെന്നത് ബഹുമതിയാണെന്നും ടാറ്റയുടെ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുമെന്നും കാംബെൽ പ്രതികരിച്ചു.
ഒടുവിൽ, നായകനെത്തി
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടിരൂപയ്ക്ക് എയർഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഏറ്റെടുത്തത്. എം.ഡി ആൻഡ് സി.ഇ.ഒ പദവിയിലേക്ക് ടർക്കിഷ് എയർലൈൻസിന്റെ മുൻ സി.ഇ.ഒ ഇൽകർ അയ്‌ചിയെ ടാറ്റ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, തീവ്രവാദ സംഘടനകളുമായി അയ്‌ചിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളുയർന്നു. ഇന്ത്യൻ മാദ്ധ്യമങ്ങൾ തന്റെ നിയമനത്തിന് അനാവശ്യനിറം പകരുന്നുവെന്ന് കാട്ടി ടാറ്റയുടെ ഓഫർ അയ്‌ചി നിരസിക്കുകയും ചെയ്‌തു. ഇതോടെയാണ് ടാറ്റ പുതിയ ആളെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |