ശ്രീനഗർ: നർവാൾ മേഖലയിലെ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ലഷ്കർ ഇ തയ്ബ ഭീകരനെ ജമ്മുകാശ്മീർ പൊലീസ് അറസ്റ്റുചെയ്തു. റിയാസി ജില്ലക്കാരനായ ആരിഫ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് പെർഫ്യൂം ബോംബ് പിടിച്ചെടുത്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സ്ഫോടക വസ്തു പിടിച്ചെടുക്കുന്നതെന്ന് ഡി ജി പി ദിൽബാഗ് സിംഗ് പറഞ്ഞു. ഇരട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആരിഫിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.
പെർഫ്യൂം ബോട്ടിലിനുള്ളിലാണ് മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്നത്. പെർഫ്യൂം പുറത്തുവരാനുള്ള ഭാഗത്ത് വിരലമർത്തിയാൽ ഉഗ്രസ്ഫോടനം നടക്കുന്ന രീതിയിലാണ് ബോംബ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ടെത്തിയ പെർഫ്യൂം ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. പാകിസ്ഥാനിൽ നിന്നാണ് ആരിഫിന് ബോംബ് ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചുനാളുകളായി പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് എത്തുന്നുണ്ട്.ഇങ്ങനെയാവും ബോംബുകൾ ലഭിച്ചതെന്നാണ് പൊലീസ് അനുമാനം.
കഴിഞ്ഞവര്‍ഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും വൈഷ്ണോദേവി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു.നര്‍വാലില്‍ കഴിഞ്ഞമാസമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർക്കാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |