
അബുദാബി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ഇന്ത്യയിലേക്ക് മടക്കാൻ ഇപ്പോൾ പ്രത്യേക ചാർട്ടർ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിയാറായതിനാൽ തന്നെ ഭൂരിഭാഗം യാത്രക്കാരും ആശങ്കയിലാണെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
ഫുജൈറ, റാസൽഖൈമ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഇപ്പോൾ ചാർട്ടർ വിമാന സർവീസുകളുള്ളത്. റൂട്ടും ലഭ്യതയും അനുസരിച്ച് നിലവിൽ ഒരു വിമാനടിക്കറ്റിന് 2500 ദിർഹം ( 62,706.85 രൂപ) മുതലാണ് വില ആരംഭിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. ഒരു യാത്രക്കാരന് ഏകദേശം 7000 ദിർഹം (1,75,579.18 രൂപ) ടിക്കറ്റ് വിലയായി ഈടാക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില പോസ്റ്റുകളിൽ പറഞ്ഞിരിക്കുന്നത്. സാധാരണ എയർലൈൻ സർവീസുകളിൽ സീറ്റ് ലഭിക്കാത്തവർക്കായാണ് ഇത്തരം ചാർട്ടർ ഫ്ലൈറ്റുകളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നത്.
ദിനംപ്രതി നിരവധിപേരാണ് ഇന്ത്യയിലേക്ക് മടങ്ങാനായി ഫ്ലൈറ്റ് വിവരങ്ങൾ അന്വേഷിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. പരിമിതമായ വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. എല്ലാ നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിച്ചിട്ടുമില്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ അതത് നാടുകളിലേക്ക് എത്തിക്കാനായി മാത്രമാണ് സർവീസുകൾ നടത്തുന്നത്. മറ്റുള്ളവർ സ്ഥിതി സാധാരണമാകുന്നതുവരെ കാത്തിരിക്കണമെന്നും ട്രാവൽ ഏജന്റുമാർ ആവശ്യപ്പെട്ടു.
നിലവിൽ ഫുജൈറയിൽ നിന്ന് ഒന്നിലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |