
മുംബയ്: ഐപിഎല്ലിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്നലെ കൂറ്റൻ ജയം നേടിയത് ചെന്നൈ സൂപ്പർ കിംഗ്‌സായിരുന്നു. മുംബയ് ഇന്ത്യൻസിനെതിരെ 103 റൺസിന്റെ മിന്നും വിജയമാണ് അവർ നേടിയത്. ഈ വൻ വിജയത്തോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ചെന്നൈ ഉയർന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസാണ് നേടിയത്. ഇതിൽ പ്രധാനം സെഞ്ച്വറി കരുത്തോടെ പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമാണ്.
ചെന്നൈയുടെ ബാറ്റിംഗിന്റെ അവസാന ഓവറിൽ ആറ് പന്തുകളും താൻതന്നെ നേരിടാമെന്ന് സഞ്ജു പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം അകീൽ ഹൊസൈൻ. സഞ്ജുവിന്റെ കൃത്യമായ കണക്കുകൂട്ടലിന്റെ ഫലമാണ് ടീം സ്‌കോർ 200 കടന്നതെന്ന് അകീൽ പറയുന്നു. തുടർച്ചയായി വിക്കറ്റുകൾ വീണപ്പോൾ ടീം സ്‌കോർ 160-170ൽ ഒതുങ്ങുമെന്നാണ് കരുതിയത്. പക്ഷെ സഞ്ജുവിന്റെ സാന്നിദ്ധ്യമാണ് കളി മാറ്റിയത്.
അസാമാന്യമായ ഗെയിം അവെയർനസ് ഉള്ള താരമാണ് സഞ്ജുവെന്ന് അകീൽ ഹൊസൈൻ പറയുന്നു. അഞ്ച് പ്രധാന ബൗളർമാരാണ് മുംബയ്‌ക്ക് ഇന്നലെ ഉണ്ടായിരുന്നത്. അതിനാൽ അവസാന ഓവറുകളിൽ പുതിയ ബൗളറെ അവർക്ക് പന്തേൽപ്പിക്കേണ്ടി വരുമെന്ന് സഞ്ജു മുന്നിൽകണ്ടു. ആ ആറാം ബൗളറെ ലക്ഷ്യമാക്കി സഞ്ജു കളിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ആ സമ്മർദ്ദത്തിൽ വീഴാതെ കണക്കുകൂട്ടി സഞ്ജുനടത്തിയ ബാറ്റിംഗ് ചെന്നൈയെ 207ൽ എത്തിച്ചെന്ന് അകീൽ പറഞ്ഞു.
സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയപ്പോൾ 20-ാം ഓവറിൽ തനിക്ക് ആറ് പന്തും നേരിടണമെന്ന് സഞ്ജു പറഞ്ഞു, ആ ആത്മവിശ്വാസത്തിന് മുന്നിൽ സമ്മതം മൂളാനേ തനിക്ക് കഴിഞ്ഞുള്ളൂവെന്നും സഞ്ജു പറഞ്ഞപോലെ തന്നെ സംഭവിച്ചെന്ന് അക്കീൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |