
മോസ്‌കോ: റഷ്യൻ സൈന്യത്തിൽ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാട്ടി അവരുടെ കുടുംബങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് കോടതിയിൽ കണക്കുകൾ വ്യക്തമാക്കിയത്.
നേരത്തേ, വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഹർജിയിൽ പരാമർശിച്ചിരിക്കുന്ന 26പേരിൽ പത്തുപേരാണ് കൊല്ലപ്പെട്ടതെന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്വമേധയാ റഷ്യൽ സൈന്യത്തിൽ ചേർന്നവരാണ്. കുറച്ചുപേരെ ഏജന്റുമാർ ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചതാണെന്നും അവർ സുപ്രീം കോടതിയിൽ പറഞ്ഞു.
നേരത്ത പാർലമെന്റിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായും സർക്കാർ ഇതേകാര്യം അറിയിച്ചിട്ടുണ്ട്. ഈ 26 പേരും സ്വന്തം ഇഷ്‌ടപ്രകാരമാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നത്. ആകെ 215 പേരാണ് ഇത്തരത്തിൽ റഷ്യൻ പട്ടാളത്തിൽ ചേർന്നിട്ടുള്ളത്. ലഭിച്ച മൃതദേഹങ്ങളെല്ലാം എംബസിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ കുടുംബാംഗങ്ങളുടെ നിസഹകരണം കാരണം മൃതദേഹങ്ങൾ സർക്കാർ വിട്ടുനൽകാനായില്ലെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |