കൊൽക്കത്ത:ഹൻഡ ഭോൻഡ, നോന്തെ ഫോന്തെ, ബാന്തുൽ ദ് ഗ്രേറ്റ് തുടങ്ങി അനശ്വരങ്ങളായ കോമിക് കഥാപാത്രങ്ങളെ സൃഷ്‌ടിച്ച വിഖ്യാത ബംഗാളി കാർട്ടൂണിസ്റ്റും വിഷ്വൽ ആർട്ടിസ്റ്റുമായ നാരായൺ ദേബ്നാഥ് അന്തരിച്ചു. 97 വയസായിരുന്നു.
ഇന്നലെ രാവിലെ 10.15ഒാടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഡിസംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വർഷം പത്മശ്രീ നൽകി രാഷ്‌ടം അദ്ദേഹത്തെ ആദരിച്ചിരുന്നു. വ്യാഴാഴ്ച ബംഗാളിലെ മന്ത്രി അരൂപ് റോയിയും ആഭ്യന്തര സെക്രട്ടറി ബി. പി. ഗോപാലികയും ആശുപത്രിയിൽ എത്തിയാണ് പത്മശ്രീ മെഡലും പ്രശസ്തി പത്രവും അദ്ദേഹത്തിന് കൈമാറിയത്.
1925 നവംബർ 25ന് ഹൗറയിലാണ് ജനനം. ഇന്ത്യൻ ആർട്ട്സ് കോളേജിൽ ഫൈൻ ആർട്സ് പഠിച്ച നാരായൺ ദേബ്നാഥ് അഞ്ചാം വർഷം പഠനം പൂർത്തിയാക്കാതെ കോളേജ് വിട്ടു. തന്റെ വിവാഹ ദിവസമാണ് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതെന്നും അത് അതിഥികളെ അസ്വസ്ഥരാക്കിയെന്നും അദ്ദേഹം ആത്മകഥയിൽ അനുസ്മരിച്ചിട്ടുണ്ട്.
പരസ്യ കമ്പനിയിൽ ഫ്രീലാൻസർ ആയാണ് കാർട്ടൂണിസ്റ്റ് ജോലി ആരംഭിച്ചത്. 1962ൽ 'ഷുക്താറ' എന്ന കുട്ടികളുടെ മാസികയിൽ തന്റെ ആദ്യ കോമിക് പരമ്പര 'ഹൻഡ ഭോൻഡ' ആരംഭിച്ചു. 53 വർഷം തുടർച്ചയായി കാർട്ടൂൺ കഥാപാത്രം (ഹൻഡ ഭോൻഡ) വരച്ച കാർട്ടൂണിസ്റ്റ് എന്ന റെക്കോർഡ് നാരായൺ ദേബ്നാഥിനാണ്.
ബംഗ്ലാദേശ് യുദ്ധകാലത്ത് ബാന്തുൽ എന്ന കഥാപാത്രത്തെ സൂപ്പർ ഹീറോ ആയി അദ്ദേഹം അവതരിപ്പിച്ചിരുന്നു. വെടിയുണ്ടകൾ ദേഹത്ത് കൊണ്ട് തെറിച്ചു പോകുന്ന സൂപ്പർ ഹീറോ ശത്രുവിന്റെ ടാങ്കും മിസൈലും പോർവിമനവുമെല്ലാം തകർത്തു തരിപ്പണമാക്കി.
2013ൽ സാഹിത്യ അക്കാഡമി അവാർഡ് നേടി. 2015ൽ രബീന്ദ്ര ഭാരതി സർവകലാശാല ഡി ലിറ്റ് ബിരുദം നൽകി. രാജ്യത്ത് ഡി ലിറ്റ് ലഭിച്ച ഏക കാർട്ടൂണിസ്റ്റ് ആണ് നാരായൺ ദേബ്നാഥ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |