ചെന്നൈ: ആസ്വാദക മനസുകളിലെ നിത്യഹരിത ഗായിക വാണി ജയറാമിന് കണ്ണീരോടെ വിട. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.ശനിയാഴ്ച രാത്രി ഏഴു മുതൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കംപാക്കത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ച പ്രിയഗായികയുടെ ഭൗതികദേഹം ഒരുനോക്കുകാണാൻ ആയിരങ്ങളാണെത്തിയത്. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. പാട്ടുലോകത്തിന്റെ നഷ്ടമാണ് വാണി ജയറാമിന്റെ വിയോഗമെന്ന് സ്റ്റാലിൻ പറഞ്ഞു.
അന്തിമോപചാരമർപ്പിക്കുമ്പോൾ ഗായികമാരായ കെ.എസ്.ചിത്ര, സുജാത, ശ്വേതാ മേനോൻ എന്നിവർ പൊട്ടിക്കരഞ്ഞു. സംഗീതരംഗത്തെ ദേവിയായിരുന്നു വാണിഅമ്മയെന്ന് ശ്വേത പറഞ്ഞു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫീസർ പുഷ്പചക്രം അർപ്പിച്ചു.
മുൻ തമിഴ്നാട് മന്ത്രി ജയകുമാർ, ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ, ചലച്ചിത്രതാരങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ശനിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിലായിരുന്നു വാണി ജയറാമിന്റെ അന്ത്യം. കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കുമുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. നെറ്റിയിൽ മുറിവുണ്ടെന്നും ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ചെന്നൈ പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്മുഖ് പറഞ്ഞു. ദിവസങ്ങൾക്കുമുമ്പാണ് രാജ്യം പദ്മഭൂഷൺ നൽകി വാണിജയറാമിനെ ആദരിച്ചത്. സംഗീതവഴിയിൽ നിഴൽപോലെ കൂടെയുണ്ടായിരുന്ന ഭർത്താവ് ജയറാം 2018ൽ അന്തരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |