ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാധാനപരമായി അവസാനിച്ചു. വൻ പ്രചാരണമാണ് രാഷ്ട്രീയ പാർട്ടികൾ അവസാന ഘട്ടത്തിൽ നടത്തിയത്. ഇന്നത്തെ നിശബ്ദ പ്രചരണത്തിന് ശേഷം നാളെ ജനം വിധിയെഴുതും. 60 സീറ്റുകളിലായി 259 സ്ഥാനാർത്ഥികളാണുള്ളത്. 12 വനിതകളുൾപ്പെടെ 55 സ്ഥാനാർത്ഥികളുമായി കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് ഭരണകക്ഷിയായ ബി.ജെ.പിയാണ്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി അഞ്ച് സീറ്റിലും മത്സരിക്കുന്നു. സി.പി.എം 43ലും കോൺഗ്രസ് 13 സീറ്റുകളിലും മത്സരിക്കുമ്പോൾ ഒരു സ്വതന്ത്രനുൾപ്പടെ 4 സീറ്റുകളിൽ ഇടത് സംഘടനകളാണ് പോരിനിറങ്ങുന്നത്. തിപ്രമോത പാർട്ടി 42 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് 28 എണ്ണത്തിലും മത്സരിക്കും. സമാധാനപരമായ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയായെന്ന്ചീഫ് ഇലക്ടറൽ ഓഫീസർ ഗിത്തെ കിരൺകുമാർ ദിനകരറാവു പറഞ്ഞു. 3, 328 പോളിംഗ് ബൂത്തുകളിൽ 1,100 എണ്ണം പ്രശ്നബാധിത പ്രദേശമാണെന്നും 28 എണ്ണം അതീവ ഗുരുതരമായ പട്ടികയിൽ പെടുന്ന
സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.
വൻ റാലികളും വർണ്ണാഭമായ റോഡ് ഷോകളും വീട് കയറിയുള്ള പ്രചാരണവും കഴിഞ്ഞ ദിവസം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം കോൺഗ്രസ് പ്രവർത്തക സമിതി അംഗം മുകുൾ വാസ്നിക്, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് കുമാർ, അധീർ രഞ്ജൻ ചൗധരി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നേതാക്കൾ പ്രചാണത്തിനിറങ്ങി. സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും 400 കമ്പനി കേന്ദ്ര സുരക്ഷ സേനയെ വിന്യസിച്ചതായും സംസ്ഥാന പൊലീസ് നോഡൽ ഓഫീസർ ജി.എസ് റാവു പറഞ്ഞു.
കോൺഗ്രസ്
ദേശീയ നേതാക്കളെത്തിയില്ല
കോൺഗ്രസ് പ്രഖ്യാപിച്ച താരപ്രചാരക പട്ടികയിലെ ഒരാൾ പോലും പ്രചാരണത്തിനെത്താതത് ബി.ജെ.പി പ്രചാരണായുധമാക്കി. പട്ടികയിൽ ദേശീയ അദ്ധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രിമാരായ അശോക് ഗഹലോട്ട്, ഭൂപേഷ് ബാഗേൽ,
സുഖവീന്ദർ സിംഗ് സുഖു തുടങ്ങിയ നിരവധി നേതാക്കളുണ്ടായിട്ടും ആരും പ്രചാരണത്തിനെത്താതിരുന്നത് ത്രിപുര കോൺഗ്രസ് ഘടകത്തിൽ വലിയ നിരാശയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |