ന്യൂഡൽഹി:ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം ഭരണമുറപ്പിച്ചപ്പോൾ മേഘാലയയിൽ കോൺറാഡ് സാഗ്മയുടെ എൻ.പി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇവിടെയും തുടർ ഭരണത്തിൽ ബി.ജെ.പിപങ്കാളിയാകാനാണ് സാദ്ധ്യത.
ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച ബി.ജെ.പി സഖ്യം 33 സീറ്റുകൾ നേടി. 32 സീറ്റുകൾ ബി.ജെ.പിയും ഒരെണ്ണം ഐ.പി.എഫ്.ടിയും നേടിയപ്പോൾ സി.പി.എം 11 സീറ്റുകളും കോൺഗ്രസ് മൂന്ന് സീറ്റുകളും നേടി. ആദ്യമായി മത്സരിച്ച തിപ്രമോത പാർട്ടി തനിച്ച് 13 സീറ്റുകൾ നേടുകയുംപ്രധാന പ്രതിപക്ഷകക്ഷിയാവുകയും ചെയ്തു. സി.പി.എമ്മിന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടു.
2018 ൽ 16 സീറ്റ് നേടിയ സി.പി.എമ്മിന് ഇത്തവണ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും 11 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ സീറ്റുകളൊന്നും നേടാതിരുന്ന കോൺഗ്രസ് സി.പി.എം സഖ്യത്തിന്റെ ബലത്തിൽ മൂന്ന് സീറ്റുകൾ നേടി. 2018 ൽ ഗോത്രവർഗ്ഗ മേഖലയിൽ ബി.ജെ.പി പിന്തുണയോടെ എട്ട് സീറ്റുകൾ നേടിയ ഐ.പി.എഫ്.ടിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നാഗാലാൻഡിൽ
നെയ്ഫ്യൂ റിയോ തുടരും
നാഗാലാൻഡിൽ എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം ഭരണത്തുടർച്ച നേടി. എൻ.ഡി.എ 49 സീറ്റുകൾ നേടി പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. കഴിഞ്ഞ തവണ 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻ.പി.എഫിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
മേഘാലയയിൽ
എൻ.പി.പി വീണ്ടും
ഭരണകക്ഷിയായ എൻ.പി.പി 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. യു.ഡി.പി ക്ക് 11 ഉം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്ക് അഞ്ച് വീതവും സീറ്റുകൾ ലഭിച്ചു. 2018 ൽ എൻ.പി.പിയോടൊപ്പം ഭരണത്തിൽ പങ്കാളിയായ ബി.ജെ.പിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്.
കഴിഞ്ഞ തവണ 21 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നിലവിൽ അഞ്ച് സീറ്റിലൊതുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |