ന്യൂഡൽഹി: ചീറ്റ പദ്ധതിയുടെ മേൽനോട്ട നിർവ്വഹണത്തിനായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദദ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറൽ രാജേഷ് ഗോപാലാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. ചീറ്റപ്പുലികളുടെ പുനരധിവാസത്തിലെ പുരോഗതി അവലോകനം ചെയ്യുവാനും ഇക്കോ ടൂറിസം പദ്ധതിയിൽ ചീറ്റകളുടെ ആവാസ കേന്ദ്രം തുറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുവാനുമുള്ള പ്രവർത്തനങ്ങൾക്ക്
സമിതി നേതൃത്വം നൽകും. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും നേതൃത്വം
നൽകുക. കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ചിരുന്ന 3 ചീറ്റകളും ഒരു നമീബിയൻ ചീറ്റയ്ക്ക് ജനിച്ച നാല് കുട്ടികളിൽ മൂന്ന് ചീറ്റ കുഞ്ഞുങ്ങളുമാണ് കുനോ നാഷണൽ പാർക്കിൽ രണ്ട് മാസത്തിനുള്ളിൽ ചത്തത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മദ്ധ്യപ്രദേശ് സർക്കാർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം ഇനി പുതിയ സമിതിയായിരിക്കും പരിശോധിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് (എൻടിസിഎ) ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുപിച്ചത്. പാനലിന്റെ കാലാവധി രണ്ട് വർഷമാണ്.
ചീറ്റകൾ ചത്തത് ഏറ്റുമുട്ടിയും അസുഖവും മൂലം
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകളാണ് കുനോ നാഷണൽ പാർക്കിൽ വച്ച് ചത്തത്. കിഡ്നി സംബന്ധിച്ച അസുഖം ബാധിച്ചാണ് സാഷ എന്ന ചീറ്റ മാർച്ചിൽ ചത്തത്. ഏപ്രിൽ മാസം ഉദയ് എന്ന ചീറ്റയും അസുഖ ബാധയെ തുടർന്ന് ചത്തു. മെയ് മാസം ദക്ഷ എന്ന പെൺ ചീറ്റ കുനോ എന്ന നാഷണൽ പാർക്കിൽ വച്ച് മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടിയാണ് ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്നുള്ള ആദ്യ ബാച്ച് ചീറ്റകളെ കുനോയിലെ നാഷണൽ പാർക്കിലേക്ക് തുറന്നു വിട്ടത്. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ വംശനാശം വന്ന ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരന്റെ ശ്രമഫലങ്ങളുടെ ഭാഗമായിരുന്നു ഇത്.
ഉന്നതതല സമിതി
ആർ.എൻ മെഹ്റോത്ര (മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, രാജസ്ഥാൻ)
പി.ആർ സിൻഹ(മുൻ ഡയറക്ടർ ഓഫ് ദി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)
എച്ച്.എസ് നേഗി(മുൻ എ.പി.സി.സി.എഫ് വൈൽഡ് ലൈഫ്)
പി.കെ മാലിക്(മുൻ ഫാക്കൽറ്റി ഡബ്ല്യു ഐ ഐ)
ജി.എസ് റാവത്ത്(മുൻ ഡീൻ ഓഫ് ദി ഡബ്ല്യു ഐ ഐ)
മിറ്റൽ പട്ടേൽ(അഹമ്മദ്ബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ)
ഖമർ ഖുറേഷി (ഡബ്ല്യു ഐ ഐസയിന്റിസ്റ്റ്, ഇൻസ്പക്ടർ ജനറൽ ഓഫ് എൻടിസിഎ, മദ്ധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ് ലൈഫ്, ചീഫ് വൈൽഡ് വാർഡൻ)
ഇന്റർനാഷണൽകൺസൽട്ടിംഗ് പാനലും
ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റിയിലെ വെറ്റിറനറി വൈൽഡ് ലൈഫ് സ്പെഷ്യലിസ്റ്റും ഇന്റർനാഷണൽ ചീറ്റ എക്സ്പെർട്ടുമായ ആഡ്രിയാൻ ടോർഡിഫ്, ലാറി മാർക്കർ (ചീറ്റ കൺസർവേഷൻ ഫണ്ട്, നമീബിയ), ആൻഡ്രു ജോൺ ഫ്രാസർ (ഫാം ഒലിവൻബോസ്ക്, ദക്ഷിണാഫ്രിക്ക), വിൻസന്റ് വാൻ ഡാൻ മെർവെ (മാനേജർ, ചീറ്റ മെറ്റപോപ്പുലേഷൻ പ്രൊജക്റ്റ്, ദക്ഷിണാഫ്രിക്ക) എന്നിവരടങ്ങിയ ഇന്റർനാഷണൽ കൺസൽട്ടിംഗ് പാനലിനും രൂപം നൽകി. വിഷയത്തിൽ ആവശ്യമുള്ള ഘട്ടത്തിൽ ഇവരുടെ ഉപദേശങ്ങളും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |