ന്യൂഡൽഹി: പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരെ കർഷക പ്രതിഷേധം രൂക്ഷമായിരിക്കവെ പട്യാലയിലെ സ്ഥാനാർത്ഥി പ്രണീത് കൗറിനെ തടയാനെത്തിയ കർഷകൻ കുഴഞ്ഞുവീണു മരിച്ചു. ഭാരതീയ കിസാൻ യൂണിയൻ അംഗമായ സുരീന്ദർപാൽ സിംഗാണ് (45) മരിച്ചത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യയായ പ്രണീത് കൗർ പട്യാല രാജ്പുരയിൽ പ്രചാരണത്തിനെത്തിയപ്പോൾ കർഷകരുടെ സംഘം വാഹനം തടഞ്ഞു. ഇതിനിടെയുണ്ടായ പിടിവലിക്കിടെ കർഷകൻ ബോധരഹിതനായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യങ്ങളുമായി പഞ്ചാബിലെ കർഷകർ സമരമുഖത്താണ്. പ്രണീത് കൗറിന് നേരെ നേരത്തെയും പ്രതിഷേധമുണ്ടായി. ഫരീദ്കോട്ടിലെ ബി.ജെ.പി സ്ഥാനാർത്ഥി ഹൻസ് രാജ് ഹൻസിന് നേർക്കും കർഷക പ്രതിഷേധം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |