ഭോപ്പാൽ: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മദ്ധ്യപ്രദേശിൽ സഹോദരിമാരായ രണ്ട് യുവതികൾ അറസ്റ്റിൽ. മൂത്ത സഹോദരി കപ്യൂട്ടർ ഓപ്പറേറ്ററും ഇളയ സഹോദരി അദ്ധ്യാപികയുമാണ്. ഇന്റോറിന് സമീപത്തെ സൈനികമേഖലയായ മോവ് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു. പാകിസ്ഥാൻ സ്വദേശികളായ മുഹ്സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരു വർഷത്തിലേറെയായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു.
ഇവർ ഐ.എസ്.ഐ. ഏജന്റുമാരാണെന്നാണ് റിപ്പോർട്ടുകൾ. സൈനിക മേഖലയായ മോവിൽ നിന്നുള്ള നിർണായക വിവരങ്ങൾ യുവതികൾ ഇവർക്ക് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അതേസമയം, യുവതികളിലൊരാൾ പാക് പൗരനെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
യുവതികളുടെ മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാക് സ്വദേശികളുമായി യുവതികൾ നിരന്തരം ഓൺലൈനിൽ ബന്ധപ്പെടുന്നത് സംബന്ധിച്ച് പൊലീസിനും ഇന്റലിജൻസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |