ന്യൂഡൽഹി: മന്ത്രിസഭാ നിയമനങ്ങളെ ചൊല്ലി പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച നവ്ജോത് സിംഗ് സിദ്ദുവുമായി നടന്ന കൂടിക്കാഴ്ചയിൽ പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സിദ്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ ഒക്ടോബർ നാലിന് പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കും.
ഉടക്കി നിൽക്കുന്ന സിദ്ധു ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ പട്യാലയിൽ നിന്ന് ചണ്ഡിഗഢ് പഞ്ചാബ് ഭവനിൽ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അഴിമതി ആരോപണമുയർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്ന ആവശ്യം തത്ക്കാലം പരിഗണിക്കാനാകില്ലെന്ന് ചന്നി അറിയിച്ചു. എന്നാൽ ഡി.ജി.പി, അഡ്വക്കറ്റ് ജനറൽ പദവികളിൽ മാറ്റം വരുത്താൻ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിദ്ദു കോൺഗ്രസ് വിടില്ലെന്നാണ് അടുപ്പമുള്ളവർ നൽകുന്ന സൂചന. സിദ്ദുവിനെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പഞ്ചാബിലുള്ള ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ വ്യക്തമായ ഉത്തരം നൽകിയില്ല. അത്തരം പ്രധാനപ്പെട്ട കാര്യങ്ങൾ മാദ്ധ്യമപ്രവർത്തകരിൽ നിന്ന് മറയ്ക്കില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |