ന്യൂഡൽഹി: യു.പിയിലെ ലഖിംപുർ ഖേഡിയിൽ നാലു കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റ് അഞ്ചുപേർ മരിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ യു.പി സർക്കാർ കടുത്ത പ്രതിരോധത്തിലായി.
നടന്നുപോകുന്ന കർഷകരുടെ ഇടയിലേക്ക് പിന്നിൽ നിന്ന് കേന്ദ്രമന്ത്രിയുടെ മകന്റെ പേരിലുള്ള വാഹനം പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
29 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നിനു പുറകേ ഒന്നായി രണ്ടു വാഹനങ്ങൾ കർഷകർക്കിടയിലേക്ക് പാഞ്ഞു കയറുന്നത് കാണാം. ഇതോടെ കർഷകർ വാഹന വ്യൂഹത്തെ ആക്രമിക്കുകയായിരുന്നു എന്ന കേന്ദ്രമന്ത്രി ഉൾപ്പടെയുള്ളവരുടെ വാദം പൊളിഞ്ഞു.
വെള്ള ഷർട്ടും പച്ച ടർബനും ധരിച്ച കർഷകൻ ജീപ്പിന്റെ ബോണറ്റിലേക്ക് വീണപ്പോൾ മറ്റുള്ളവർ രക്ഷപ്പെടാൻ ഇരുഭാഗങ്ങളിലേക്കും മാറുന്നതും വിഡിയോയിൽ കാണാം.
സമരക്കാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. കോൺഗ്രസ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബി.ജെ.പി എം.പിയായ വരുൺ ഗാന്ധിയും അടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചു.
ഇന്നലെ ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ലഖിംപൂരിൽ കർഷകരെ സന്ദർശിക്കാത്തതിലും വിമർശനം ഉയർന്നു.
ഹെലികോപ്ടറിൽ 15 മിനിട്ടുകൊണ്ട് എത്താമായിരുന്നിട്ടും പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കൊലയാളികൾ
പുറത്തുതന്നെ
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം 14 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഒരാളെയും അറസ്റ്റ് ചെയ്തില്ലെന്ന വിമർശനവും ഉയർന്നു. താനോ മകനോ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും ഒരു ചെറിയ തെളിവെങ്കിലും ഹാജരാക്കിയാൽ രാജിവയ്ക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി, ഉത്തരവോ എഫ്.ഐ.ആറോ ഇല്ലാതെ 28 മണിക്കൂറിലേറെ എന്നെ കസ്റ്റഡിയിൽ വച്ച നിങ്ങളുടെ സർക്കാർ, കർഷകർക്കുനേരെ വാഹനം ഓടിച്ചു കയറ്റിയവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
പ്രിയങ്കഗാന്ധി,
കോൺഗ്രസ് നേതാവ്
ദൃശ്യം ആരുടെയും മനസിനെ പിടിച്ചു കുലുക്കുന്നതാണ്. അടിയന്തര നടപടി വേണം.
-വരുൺ ഗാന്ധി ,
ബി.ജെ.പി എം.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |