ന്യൂഡൽഹി : ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പെടെ എട്ട്പേർ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറി മരിച്ച കേസിന്റെ നടപടികൾ മനഃപൂർവം വൈകിക്കുന്നതായി ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ നിശിത വിമർശനം.
കേസിലെ 44 സാക്ഷികളിൽ നാല് പേരുടെ മാത്രമാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ മൊഴി രേഖപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ ബെഞ്ച് ആരാഞ്ഞു. സംഭവത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് വൈകിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച് അന്വേഷണം തുടർക്കഥയാകരുതെന്ന് താക്കീതും നൽകി.
യു.പിയിലെ അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി.എസ്.പാണ്ഡെ എന്നിവരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്.
പുലർച്ച വരെ റിപ്പോർട്ട് കാത്തു
തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചതായി യു.പി. സർക്കാരിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. നിമിഷങ്ങൾക്ക് മുൻപ് ലഭിച്ച റിപ്പോർട്ടിൽ എങ്ങനെയാണ് വാദം നടത്തുകയെന്ന് ആരാഞ്ഞ കോടതി, കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിവരെ റിപ്പോർട്ടിനായി കാത്തെന്ന് വ്യക്തമാക്കി.
പത്ത് പേരെ അറസ്റ്റ് ചെയ്തെന്നും ദസറ അവധിയായതിനാലാണ് നടപടികൾ വൈകുന്നതെന്നും സാൽവേ അറിയിച്ചു.
ക്രിമനൽ കോടതികൾക്ക് ദസറ അവധി ബാധകമല്ലെന്ന് നിരീക്ഷിച്ച കോടതി, മറ്റ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടാത്തതെന്തെന്ന് ചോദിച്ചു. അവരെ ചോദ്യം ചെയ്യാതെ ഒന്നും വ്യക്തമാവില്ല. അടുത്തയാഴ്ചയ്ക്കകം എല്ലാ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തണം. പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് കേസ് 26ന് മാറ്റി.
കഴിഞ്ഞ 3നാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെയുള്ളവർ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |