ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ ആഡംബര വസതിയായ വേദനിലയം തമിഴ്നാട് സർക്കാർ ഏറ്റെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വേദനിലയം ഏറ്റെടുത്ത് സ്മാരകമാക്കി മാറ്റാനുള്ള മുൻ എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ നീക്കമാണ് കോടതി തടഞ്ഞത്.
മുൻ മുഖ്യമന്ത്രിക്ക് വേണ്ടി രണ്ട് സ്മാരകങ്ങൾ നിർമ്മിക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ച കോടതി, പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ അവകാശം ജയലളിതയുടെ ബന്ധുക്കളായ ജെ. ദീപയ്ക്കും ജെ. ദീപകിനും കൈമാറാനും ഉത്തരവിട്ടു.
ദീപയും ദീപകും നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കുടുംബാംഗങ്ങളുടെ അനുമതി തേടാതെ ധൃതിപിടിച്ചാണ് സർക്കാർ വേദനിലയം ഏറ്റെടുക്കാൻ ശ്രമിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചു.
2017ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ. പളനിസാമിയാണ് സംസ്ഥാനം കണ്ട മികച്ച മുഖ്യമന്ത്രിയായ ജയലളിതയുടെ വസതി സ്മാരകമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. അത് പാർട്ടിയുടെ ഉത്തരവാദിത്വമാണെന്നും തമിഴ് ജനതയുടെയും പാർട്ടിപ്രവർത്തകരുടെയും ആഗ്രഹമാണെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലായിൽ അര ഏക്കറിലധികം വിസ്തൃതിയുള്ള വസ്തു ഏറ്റെടുക്കാനായി 67.9 കോടി രൂപ സിറ്റിക്കോടതിയിൽ നിക്ഷേപിച്ചിരുന്നു.
എന്നാൽ ജയലളിതയുടെ സഹോദര പുത്രരായ ദീപയും ദീപകും ഇതിനെ എതിർത്ത് രംഗത്തെത്തി. വില്പത്രം എഴുതി വയ്ക്കാനാകാതെയാണ് ജയലളിത മരിച്ചത്. പക്ഷേ, അവരുടെ വീട് സർക്കാർ ഏറ്റെടുക്കുന്നത് പിടിച്ചെടുക്കുന്നതിന് തുല്യമാണെന്ന് ദീപ ആരോപിച്ചു. തുടർന്നാണ് കോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |