ന്യൂഡൽഹി: കർഷക സംഘടനകളുടെ എല്ലാസമ്മർദ്ദങ്ങൾക്കും വഴങ്ങിയ നരേന്ദ്ര മോദി സർക്കാർ, ഉറപ്പുകളെല്ലാം രേഖാമൂലം കൈമാറിയതോടെ ഒരു വർഷമായി കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും തലവേദനയായ കർഷക സമരത്തിന് തിരശീല വീണു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ ഉയർന്ന വലിയ രാഷ്ട്രീയ വെല്ലുവിളിക്കും ഇതോടെ പരിഹാരമായി.
2020 സെപ്തംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ആഗസ്റ്റ് 9 മുതൽ പ്രാദേശികമായാണ് സമരം തുടങ്ങിയത്. ആദ്യം പഞ്ചാബിലും പിന്നീട് ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തി പ്രാപിച്ചു. കേന്ദ്ര സർക്കാരിനും, പിന്നീട് ബി.ജെ.പിക്കും തിരിച്ചടികൾ നേരിട്ടതോടെയാണ് മാറിച്ചിന്തിക്കാൻ തുടങ്ങിയത്.
ഇന്ന് ശ്രദ്ധാഞ്ജലി, നാളെ ജയ് കിസാൻ
കർഷകരുന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ, ഡൽഹി അതിർത്തിയിൽ കഴിഞ്ഞ നവം. 26 മുതൽ ആരംഭിച്ച സമരം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റി തീരുമാനിച്ചു. കർഷക സമരത്തിൽ ജീവൻ വെടിഞ്ഞവർക്കും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്കും ഇന്ന് ഡൽഹി അതിർത്തികളിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും. നാളെ അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന വിജയാഘോഷം നടക്കും. തുടർന്ന് കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. സർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഏതൊക്കെ നിറവേറ്റിയെന്നതിനെക്കുറിച്ച് ആലോചിക്കാൻ ജനവരി 15 ന് കർഷക സംഘടനകൾ യോഗം ചേരും.
അതേസമയം, പ്രതിപക്ഷപൊതു അജൻഡ പൊളിച്ചെന്ന ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളെ ബി.ജെ.പിക്ക് നേരിടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |