ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപ്പോരയിൽ ബർഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. അവന്തിപ്പോര സ്വദേശിയും അടുത്തിടെ ഭീകരസംഘടനയിൽ അംഗത്വമെടുത്തയാളുമായ അഹമ്മദ് തന്ത്രേയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബർ രണ്ടിനാണ് ഇയാൾ ജെയ്ഷെയിൽ ചേർന്നതെന്നാണ് വിവരം. പൊലീസ് രേഖകൾ പ്രകാരം ഇയാൾ വർഷങ്ങളായി ഭീകരരുടെ അടുത്തയാളായിരുന്നു. പ്രദേശത്ത് ഭീകരർക്ക് ഒളിത്താവളമൊരുക്കുക, വിവരങ്ങളും ആയുധങ്ങളും കൈമാറുക, ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് ദീകരസംഘടയുടെ പോസ്റ്റർ പതിക്കുക തുടങ്ങിയവയ്ക്കെല്ലാം തന്ത്രേ നേതൃത്വം നൽകിയിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ബർഗാമിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ തന്ത്രേ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. കീഴടങ്ങാൻ സേന ഒന്നിലധികം അവസരങ്ങൾ നൽകിയെങ്കിലും വെടിവയ്ക്കൽ തുടർന്നു. തുടർന്നാണ് സേന തിരിച്ചടിച്ചതും തന്ത്ര കൊല്ലപ്പെട്ടതും. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മുകാശ്മീർ ഐ.ജി പറഞ്ഞു. പ്രദേശം വളഞ്ഞ സുരക്ഷാസേന ഏറ്റുമുട്ടൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |