ന്യൂഡൽഹി: ഒമിക്രോണിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമല്ലാതായി മാറിയേക്കാമെന്നും വാക്സിൻ പരിഷ്ക്കരിക്കുകയോ പുതിയവ നിർമ്മിക്കുകയോ വേണമെന്നും ഇന്ത്യൻ കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവിയും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഈ പുതിയ കൊവിഡ് വകഭേദത്തെ നേരിടാൻ പുതിയ വാക്സിനുകൾ നിർമ്മിക്കാൻ കഴിയണമെന്നതാണ് വിലയിരുത്തൽ. ഇതിനായി യോജിച്ച ആസൂത്രണം ആവശ്യമാണ്. ഇതിനായി ശ്രമം നടത്തുന്ന കേന്ദ്രങ്ങളെ സഹായിക്കണം. വാക്സിനേഷൻ മെച്ചപ്പെടുത്തുക എന്നതാണ് അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ അതിവേഗം പടരുന്നു
ഒമിക്രോൺ മുൻ കൊവിഡ് വകഭേദങ്ങളെക്കാൾ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന.
' മുൻ വകഭേദങ്ങളിലൊന്നും കാണാത്ത രീതിയിൽ ഒമിക്രോൺ വ്യാപിക്കുകയാണ്. വാക്സിനുകൾ കൊണ്ട് മാത്രം ഒരു രാജ്യത്തിനും പ്രതിസന്ധിയെ മറികടക്കാൻ കഴിയില്ല. മാസ്ക് ധരിക്കുന്നതിനും കൈ കഴുകുന്നതിനും പകരമല്ല വാക്സിനെന്നും മുൻകരുതൽ തുടരണമെന്നും' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസ് പറഞ്ഞു.
'77 രാജ്യങ്ങളിലാണ് ഇപ്പോൾ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിലും രോഗം കണ്ടെത്താൻ കഴിയാത്ത രാജ്യങ്ങളിലും രോഗബാധയുണ്ടെന്നത് യാഥാർത്ഥ്യമാണ്. കൊവിഡിന്റെ
ബൂസ്റ്റർ ഡോസ് നൽകുന്നതിന് ലോകാരോഗ്യ സംഘടന എതിരല്ല. എന്നാൽ ഞങ്ങൾ അസമത്വത്തിന് എതിരാണ്. മരണ സാദ്ധ്യത കുറവുള്ളവർക്ക് ബൂസ്റ്റർ നൽകുന്നതിനേക്കാൾ പ്രാധാന്യം അപകട സാദ്ധ്യതയുള്ളവർക്ക് ആദ്യ ഡോസ് നൽകി ജീവൻ രക്ഷിക്കുക എന്നതാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |