അമേഠി: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പഴയതട്ടകമായ അമേഠിയിലെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പിയുടെ സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ട ശേഷം രണ്ടാം തവണയാണ് രാഹുൽ അമേഠി സന്ദർശിക്കുന്നത്.
കേന്ദ്ര - യു.പി സർക്കാർ നയങ്ങൾക്കെതിരെ രാഹുലിന്റെ നേതൃത്വത്തിൽ ഇന്നലെ മണ്ഡലത്തിൽ പദയാത്രയും സംഘടിപ്പിച്ചു. യു. പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പദയാത്രയിൽ പങ്കെടുത്തു.
അമേഠിക്ക് മാറ്റമൊന്നുമില്ല. എന്നാൽ, സർക്കാരിനോടുള്ള രോക്ഷം ജനങ്ങളുടെ കണ്ണിൽ പ്രകടമാണ് - പതിനായിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു. ജനമനസ്സിൽ എനിയ്ക്കിന്നും സ്ഥാനമുണ്ട്. ഞങ്ങൾ അനീതിക്കെതിരെ ഒറ്റക്കെട്ടാണ്. 2004ലാണ് എന്റെ രാഷ്ട്രീയ പ്രവേശം. അമേഠിയിലെ ജനങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അതിന് ഞാൻ നന്ദി പറയുകയാണ്.
ഇന്ത്യ - ചൈന അതിർത്തി തർക്കം, കർഷകരുടെ മരണം, ഹിന്ദുവും ഹിന്ദുത്വവാദവും എന്നീ വിഷയങ്ങളും അദ്ദേഹം പരാമർശിച്ചു. സത്യഗ്രഹമാണ് ഹിന്ദുവിന്റെ പാതയെന്നാണ് ഗാന്ധിജി പറഞ്ഞത്. ഹിന്ദു സത്യത്തിന്റെ പാതയിലൂടെയേ സഞ്ചരിക്കൂ. ഭയത്തിന് അടിപ്പെടില്ല. ഭയത്തെ ദേഷ്യമാക്കി മാറ്റില്ല. ഹിന്ദുത്വവാദി അധികാരത്തിൽ തുടരാൻ നുണ ആയുധമാക്കും. - രാഹുൽ പറഞ്ഞു.
തൊഴിലില്ലായ്‌മയെക്കുറിച്ചോ നാണയപ്പെരുപ്പത്തെക്കുറിച്ചോ ചോദിച്ചാൽ യു.പി മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ മിണ്ടില്ല. മോദിയുടെ തീരുമാനങ്ങൾ ദരിദ്രരെ രൂക്ഷമായി ബാധിക്കുകയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനൊപ്പം ജഗദീഷ്‌പൂരിലെ രാംലീല ഗ്രൗണ്ടിൽ നിന്ന് നിന്ന് ഹരിമൗവിലേക്ക് ആറ് കിലോമീറ്റർ പദയാത്രയാണ് രാഹുൽ നയിച്ചത്. 2019 ജൂലായ് 10 ന് തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനാണ് രാഹുൽ അവസാനം അമേഠി സന്ദർശിച്ചത്.
പ്രധാനമന്ത്രിയും യു.പിയിൽ
ഷാജഹാൻപൂരിൽ ഗംഗ എക്‌സ്‌പ്രസ് വേയുടെ തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യു.പിയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമാജ്‌വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇന്നലെ റായ്ബറേലിയിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |