ന്യൂഡൽഹി: റഷ്യ പ്രഖ്യാപിച്ച വെടിനിറുത്തലിനിടെ യുക്രെയിനിലെ സുമിയിൽ കുടുങ്ങിയ മലയാളികൾ അടക്കം 700ഒാളം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള നീക്കം ഫലം കണ്ടില്ല. സുമിക്ക് തൊട്ടടുത്ത പോൾട്ടോവയിൽ നിന്നു പോയ നാല് ബസുകളിൽ ഒഴിപ്പിക്കൽ തുടങ്ങിയെങ്കിലും വഴിയിൽ സ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കുട്ടികളോട് താമസ സ്ഥലത്ത് സുരക്ഷിതരായി ഇരിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
വെടിനിറുത്തൽ പ്രഖ്യാപനത്തെ തുടർന്ന് സുമിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ രാവിലെ പത്തിന് ബസുകളെത്തി. പെൺകുട്ടികളെ ആദ്യം കയറ്റി പുറപ്പെടാനൊരുങ്ങി. പക്ഷെ, വഴിയിൽ സ്ഫോടനങ്ങൾ ഉണ്ടായെന്ന വിവരത്തെ തുടർന്ന് ഒഴിപ്പിക്കൽ നിറുത്തിയത്. ഹോസ്റ്റലുകളിലേക്ക് തിരിച്ചയച്ച വിദ്യാർത്ഥികളോട് ഒരു ദിവസം കൂടി ഹോസ്റ്റലുകളിൽ തുടരാൻ എംബസി നിർദ്ദേശിച്ചു.
തിങ്കളാഴ്ച ഒഴിപ്പിക്കലുണ്ടാകുമെന്നും തയ്യാറായി ഇരിക്കാനുമുള്ള യുക്രെയിനിലെ ഇന്ത്യൻ എംബസി നിർദ്ദേശത്തെ തുടർന്ന് ഏറെ സന്തോഷത്തിലും ആശ്വാസത്തിലായിരുന്ന വിദ്യാർത്ഥികൾ ഇന്നലത്തെ സംഭവത്തോടെ വീണ്ടും നിരാശരാണ്.
യുക്രെയിനിൽ വെടിയേറ്റ ഹർജോത് ഇന്ത്യയിൽ
ഖാർക്കീവിൽ നിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഡൽഹി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹർജോത് സിംഗ് മടങ്ങിയെത്തി. കീവിലെ ആശുപത്രിയിൽ നിന്ന് റെഡ്ക്രോസിന്റെ ആംബുലൻസിൽ 700 കിലോമീറ്റർ യാത്ര താണ്ടി പോളണ്ട് അതിർത്തിയിലെത്തിച്ച ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഹിൻഡൻ വ്യോമതാവളത്തിൽ ഹർജോതിനെ സ്വീകരിക്കാനെത്തിയ പിതാവ് മൻജീന്ദർ സിംഗ് മകനെ തിരിച്ചെത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്കും നന്ദി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിനൊപ്പം മാദ്ധ്യമങ്ങളും മകനെ തിരിച്ചെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചെന്ന് ഹർജോതിന്റെ മാതാവ് പ്രകാശ് കൗർ പറഞ്ഞു. പോളണ്ടിലെ റെഡ്‌ക്രോസ് സൊസൈറ്റി നൽകിയ ആംബുലൻസുമായാണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കീവിലെ ആശുപത്രിയിൽ നിന്ന് ഹർജോധിനെ അതിർത്തിയിലെത്തിച്ചത്.
ഒാപ്പറേഷൻ ഗംഗ വഴി 1314 പേർ
ഇന്നലെ ഏഴ് വിമാനങ്ങളിലായി 1314 ഇന്ത്യക്കാരെ യുക്രെയിൻ അയൽ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഒാപ്പറേഷൻ ഗംഗ വഴി ഇതുവരെ 17,400 ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയുമായി ഹംഗറി, റൊമാനിയ അതിർത്തിയിൽ നിന്ന് 3000ത്തോളം ഇന്ത്യക്കാരെ കൂടി മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഒാപ്പറേഷൻ ഗംഗ ഒഴിപ്പിക്കലിൽ നേരിട്ട് പങ്കെടുത്ത മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും ജനറൽ വി.കെ.സിംഗും ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി. ഇന്ന് റൊമാനിയൻ അതിർത്തിയിലെ സക്കേവയിൽ നിന്ന് 400 ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ യാത്ര തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |