കോപ്പൻഹേഗൻ: ത്രിദിന യൂറോപ്യൻ പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ നോർഡിക് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ ക്രിസ്റ്റ്യൻസ്‌ബർഗ് പാലസിൽ നടന്ന രണ്ടാമത് ഇന്ത്യ - നോർഡിക് ഉച്ചകോടിയായിരുന്നു വേദി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, ആഗോള സുരക്ഷ, പുനരുപയോഗ ഊർജ്ജം തുടങ്ങിയവ ചർച്ചയായി.
നോർവീജിയൻ പ്രധാനമന്ത്രി ജോനസ് ഗാർ സ്റ്റോറുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണയായി. പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, സോളാർ - വിൻഡ് പ്രോജക്ട്, ഫിഷറീസ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും. ഉഭയകക്ഷി സൗഹൃദം വൈവിദ്ധ്യവത്കരിക്കുന്നതിനെ പറ്റി സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സണുമായി മോദി ചർച്ച ചെയ്‌തു.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ഉറപ്പിക്കാൻ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരീനുമായി ധാരണയായി. ഡിജിറ്റൈസേഷൻ, ശാസ്ത്ര - വിദ്യാഭ്യാസം, ടെലികോം തുടങ്ങിയവയിൽ ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിന് മോദി ഫിന്നിഷ് കമ്പനികളെ ക്ഷണിച്ചു. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ് ഡോറ്റിറുമായി ജിയോതെർമൽ എനർജി, ഡിജിറ്റൽ യൂണിവേഴ്സിറ്റി തുടങ്ങിയ മേഖലകളിലെ സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ചർച്ച നടത്തി. ജിയോതെർമൽ എനർജിയിൽ ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ സഹകരിക്കും.
'ഉച്ചകോടി നോർഡിക് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാകാൻ വേദിയൊരുക്കി".
- പ്രധാനമന്ത്രി നരേന്ദ്ര മോദി
മോദിയെ സ്വീകരിച്ച് ഡെൻമാർക്ക് രാജ്ഞി
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോപ്പൻഹേഗനിലെ അമേലിയൻബർഗ് കൊട്ടാരത്തിൽ സ്വീകരണമൊരുക്കി ഡെൻമാർക്കിലെ രാജ്ഞി മാർഗ്രെത്ത് II. രാജകുടുംബാംഗങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തി. രാജ്ഞിയുടെ ക്ഷണപ്രകാരമുള്ള അത്താഴ വിരുന്നിലും മോദി പങ്കെടുത്തു
ഭരണത്തിൽ അമ്പത് വർഷം ആഘോഷിക്കുന്ന രാജ്ഞിയെ അദ്ദേഹം അനുമോദിച്ചു.
മോദി ഫ്രാൻസിൽ
പാരീസ്: ഡെൻമാർക്ക് സന്ദർശനം പൂർത്തിയാക്കിയ മോദി ഫ്രാൻസിൽ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്താൻ പാരീസിലെത്തി. രണ്ടാമതും പ്രസിഡന്റായ ശേഷം മാക്രോണിനെ സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |