പാട്ന: ബീഹാറിലെ സമഷ്ടിപൂരിൽ മകന്റെ മൃതദേഹം വിട്ടുനൽകാൻ സർക്കാർ ആശുപത്രി ജീവനക്കാരൻ ആവശ്യപ്പെട്ട 50,000 രൂപ കൈക്കൂലിക്കായി വീടുകൾ കയറിയിറങ്ങി ഭിക്ഷ യാചിച്ച് ദമ്പതികൾ.
നഗരത്തിൽ തലങ്ങും വിലങ്ങും നടന്ന് ഭിക്ഷ തേടുന്ന മഹേഷ് ഠാക്കൂറിന്റെയും ഭാര്യയുടെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്ന മകൻ സഞ്ജീവ് ഠാക്കൂറിനെ മേയ് 25ന് കാണാതായിരുന്നു. കഴിഞ്ഞ ദിവസം സമസ്തിപൂരിലെ സദർ ആശുപത്രിയിൽ നിന്ന് വിളിച്ച് മകന്റെ മൃതദേഹം അവിടെയുണ്ടെന്നറിയിച്ചു.
ജൂൺ 7ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും പോസ്റ്റ്‌മോർട്ടം വിഭാഗത്തിലെ ജീവനക്കാരൻ നാഗേന്ദ്രമാലിക് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പരമദരിദ്രരാണെന്നും തുക കണ്ടെത്താൻ പ്രയാസമാണെന്നും അറിയിച്ചെങ്കിലും ജീവനക്കാരന്റെ മനസ്സലിഞ്ഞില്ല. സംഭവം പുറംലോകമറിഞ്ഞതോടെ ആശുപത്രി അധികൃതർ മൃതദേഹം മഹേഷിന്റെ വീട്ടിലെത്തിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |