ന്യൂഡൽഹി: പ്രവാചകപരാമർശത്തിൽ പ്രതിഷേധവുമായി ഡൽഹി, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ, തെലങ്കാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ വിശ്വാസികൾ തെരുവിലിറങ്ങിയത് സംഘർഷത്തിൽ കലാശിച്ചു.
ഇന്നലെ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളികളിൽ നിന്ന് വിശ്വാസികൾ പുറത്തിറങ്ങിയപ്പോഴാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. ഡൽഹി ജുമാ മസ്‌ജിദിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയവർ ബി.ജെ.പി നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. എന്നാൽ, പ്രകടനത്തിന് ആഹ്വാനം നൽകിയിട്ടില്ലെന്നും അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം പ്രവർത്തകരാണ് പ്രകടനം നടത്തിയതെന്നും ജുമാമസ്‌ജിദ് ഇമാം അറിയിച്ചു. പ്രകടനത്തിന് പിന്തുണ നൽകില്ലെന്ന് അവരെ അറിയിച്ചിരുന്നതായും ഇമാം വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ കൊൽക്കത്തയിലും ഹൗറയിലും റോഡുകൾ ഉപരോധിച്ചു. ഹൗറയിൽ വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. പൊലീസിനു നേരെ കല്ലെറിഞ്ഞവരെ പിരിച്ചു വിടാൻ കണ്ണീർവാതകം പ്രയോഗിച്ചു.
ഉത്തർപ്രദേശിൽ സഹാറൻപൂരിലും മൊറാദാബാദിലും പ്രകടനം നടന്നു. പ്രയാഗ്‌രാജിലെ അടാലയിൽ പൊലീസിനു നേരെ കല്ലേറും തുടർന്ന് സംഘർഷവുമുണ്ടായി. ബലംപ്രയോഗിച്ച് കടകൾ അടപ്പിച്ചു. വാഹനങ്ങളും മറ്റും തകർത്തു. സഹാറൻപൂരിൽ 21പേരെ അറസ്റ്റു ചെയ്‌തു. കഴിഞ്ഞയാഴ്ച കലാപമുണ്ടായ കാൺപൂരിലും ലക്‌നൗവിലും അടക്കം നഗരങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഹനുമാൻ ക്ഷേത്രത്തിന് സമീപം കല്ലേറുണ്ടായതിനെ തുടർന്ന് പ്രകടനക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഏതാനും പൊലീസുകാർക്ക് പരിക്കുണ്ട്. കർഫ്യൂ പ്രഖ്യാപിച്ചു.
ജമ്മു-കാശ്‌മീരിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ‌്തിരുന്നു. ഭദേർവാഹ് നഗരത്തിൽ കർഫ്യൂ ലംഘിച്ചെത്തിയവർ സുരക്ഷാ സേനയ്‌ക്കു നേരെ കല്ലെറിഞ്ഞു. മുംബയിൽ നവി മുംബയ്, ഗുജറാത്തിൽ അഹമ്മദാബാദ്, പഞ്ചാബിൽ ലുധിയാന തുടങ്ങിയ സ്ഥലങ്ങളിലും പ്രകടനങ്ങൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |