കുവൈറ്റ്: ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ പ്രതിഷേധിച്ച പ്രവാസികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫഹാഫീൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും പങ്കെടുത്തവർക്കെതിരെയുമാണ് നടപടി. രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രക്ഷോഭകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ രഹസ്യപ്പൊലീസ് നീക്കം തുടങ്ങി.
അറസ്റ്റിന് ശേഷം, നിയമനടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ ഇവരെ സ്വരാജ്യങ്ങളിലേക്ക് കയറ്റി വിടും. ഇവർക്ക് കുവൈറ്റിലേക്ക് തിരിച്ചുവരാൻ അനുവാദം നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് പ്രവാസികൾ ഒരു രീതിയിലുമുള്ള പ്രതിഷേധ സമരങ്ങളിലും ധർണ്ണകളിലും പങ്കെടുക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
പ്രവാചക പരാമർശത്തിൽ കുവൈറ്റ് ഭരണകൂടം ഇന്ത്യൻ അംബാസഡറെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, ഇത്തരം വിഷയങ്ങൾ രാജ്യത്തെ നിയമം ലംഘിക്കുന്ന സ്ഥിതിയിലേക്കെത്തെരുതെന്നാണ് ഭരണകൂട നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |