ന്യൂഡൽഹി: റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. ഇന്നലെ ജന്തർമന്തറിൽ നടന്ന സമരത്തിലാണ് ആൾ ഇന്ത്യാ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കൂടിയായ പ്രഹ്ലാദ് മോദിയും പങ്കെടുത്തത്.
'ഇത് ഞങ്ങളുടെ നിലനില്പിന്റെ സമരമാണ്. ദീർഘകാല ആവശ്യങ്ങൾ നിരത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ജീവിതച്ചെലവ് വർദ്ധിച്ചതോടെ കിലോയ്ക്ക് 20 രൂപയായി മാർജിൻ വർദ്ധിപ്പിച്ചത് ക്രൂരമാണ്. സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേർന്ന് അടുത്ത നടപടി തീരുമാനിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് റേഷൻ വ്യാപാരികൾ പങ്കെടുത്ത മാർച്ച് കേരള ഹൗസിന് മുന്നിൽ നിന്നാണ് ആരംഭിച്ചത്. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ, എം.പിമാരായ എം.കെ.രാഘവൻ,എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ജെബി മേത്തർ, ഡീൻ കുര്യാക്കോസ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, സംസ്ഥാന നേതാക്കളായ ടി. മുഹമ്മദലി, അഡ്വ. ജോൺസൺ വിളവിനാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |