ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനിടെ, ഐസിസിന്റെ സജീവ പ്രവർത്തകനായ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയെ ഡൽഹിയിൽ വച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ബട്‌ല ഹൗസിൽ നടന്ന തെരച്ചലിലാണ് പാട്ന സ്വദേശിയായ മൊഹ്സിൻ അഹമ്മദ് പിടിയിലായത്.
ഐസിസിന്റെ സജീവ പ്രവർത്തകനായ മൊഹ്സിൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഐസിസിന്റെ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിച്ചിരുന്നു. വിവിധ അക്കൗണ്ടുകൾ ഇതിനായി ഇയാൾക്കുണ്ട്. ഈ പണം ക്രിപ്റ്റോ കറൻസിയുടെ രൂപത്തിൽ സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയച്ചിരുന്നതായും എൻ.ഐ.എ വൃത്തങ്ങൾ വെളിപ്പെടുത്തി.
എന്നാൽ മൊഹ്സിന്റെ കുടുംബം ഇക്കാര്യങ്ങൾ നിഷേധിച്ചു. പാട്നയിൽ നിന്ന് ഡൽഹിയിലെത്തിയ അവർ മൊഹ്സിന്റെ ഐസിസ് ബന്ധം വ്യാജമാണെന്ന് ആരോപിച്ചു. റെയിൽവേയിലാണ് മൊഹ്സിന്റെ പിതാവിന് ജോലി. മൂന്നു സഹോദരിമാരുണ്ട്. പുതിയൊരു കോഴ്സിന് ചേരാൻ കഴിഞ്ഞ ദിവസം 4000 രൂപ ചോദിച്ചിരുന്നുവെന്നും അവൻ ധനസമാഹരണം നടത്തിയിട്ടില്ലെന്നും മൂത്ത സഹോദരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണ്ണാടക, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഐസിസ് ബന്ധം ആരോപിച്ച് കർണാടകയിൽ നിന്നും മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഐ.പി.സി സെക്‌ഷൻ 153എ,153ബി, യു.എ.പി.എ നിയമത്തിലെ 18,18ബി, 38, 39,40 എന്നീ വകുപ്പുകൾ പ്രകാരം കഴിഞ്ഞ ജൂൺ 25ന് ഡൽഹിയിൽ എൻ.ഐ.എ സ്വമേധയാ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |