ചെന്നൈ: ജനറൽ സെക്രട്ടറിയായുള്ള നിയമനം നിയമപരമായി നിലനിൽക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമിക്ക് തിരിച്ചടിയായി. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഒാർഡിനേറ്രറുമായിരുന്ന ഒ.പനീർശെൽവത്തെ പുറത്താക്കിയ ജനറൽ കൗൺസിൽ തീരുമാനം ശരിയല്ലെന്നും ജൂൺ 23ന് മുമ്പുള്ള തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. അതായത് പനീർശെൽവം കോഒാർഡിനേറ്ററും പളനിസാമി ഡെപ്യൂട്ടി കോഒാർഡിനേറ്ററുമായി തുടരും. പളനിസാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗം നിയമപരമല്ലെന്ന് പനീർശെൽവം കോടതിയിൽ വാദിച്ചു. സംയുക്തമായി വിളിച്ചുകൂട്ടേണ്ട യോഗമായിരുന്നു അത്. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ജയചന്ദ്രന്റേതാണ് വിധി. പുതിയ ജനറൽ കൗൺസിൽ വിളിക്കാനും കോടതി നിർദ്ദേശിച്ചു. വിധി പാർട്ടി കേഡറിന്റെ വിജയമാണെന്ന് കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥ് പറഞ്ഞു. നിയമയുദ്ധം വിജയിച്ച പനീർശെൽവം രാഷ്ട്രീയയുദ്ധവും വിജയിക്കുമെന്ന് എം.എൽ.എ മനോജ് പാണ്ഡ്യനും പറഞ്ഞു.
അതേസമയം, ജയലളിതയുടെ വലംകൈയായിരുന്ന ശശികല മുഖ്യമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുത്തത് എടപ്പാടി പളനിസാമിയെ ആയിരുന്നു. ജയിലിൽ ആയിരുന്ന സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന പളനിസാമിയും പനീർശെൽവവും കൈകോർത്ത് ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇരുവരുടെയും നേതൃത്വത്തിലാണ് പാർട്ടി മുന്നോട്ട് പോയത്. എന്നാൽ എ.ഐ.എ.ഡി.എം.കെ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |