ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഡോ. ശശി തരൂർ എം.പി ഡൽഹിയിൽ ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. പാർട്ടിയിൽ പരിഷ്‌കാരമാവശ്യപ്പെട്ട് 650 യുവ നേതാക്കൾ സോണിയയ്‌ക്ക് അയച്ച കത്തിനെ പിന്തുണച്ചതിന് പിന്നാലെയാണ് തരൂർ കൂടിക്കാഴ്‌ചയ്‌ക്കെത്തിയത്.
യുവ നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും അതിനപ്പുറം പോകാനും തനിക്ക് സന്തോഷമുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. നേതാക്കൾ അയച്ച കത്തിന്റെ പകർപ്പും അദ്ദേഹം പങ്കുവച്ചു. തരൂർ ഉൾപ്പെട്ട ജി 23 നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളാണ് യുവാക്കളും ആവശ്യപ്പെട്ടത്. ഉദയ്പൂർ പ്രഖ്യാപനമനുസരിച്ച് നിയമാനുസൃതമായ ആഭ്യന്തര തിരഞ്ഞെടുപ്പുകൾ, ഒരു കുടുംബത്തിന് ഒരു സ്ഥാനാർത്ഥി, ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ പരമാവധി അഞ്ചു വർഷം തുടങ്ങിയവ നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മതേതര ഇന്ത്യയെന്ന സങ്കല്പം നടപ്പാക്കൽ, പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, വനിതാ സംവരണം തുടങ്ങിയവ നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് നാല് പി.സി.സികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഈ ആവശ്യം ഉയരാനിടയുണ്ട്. തിരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമമാണിതെന്ന് വിമത വിഭാഗം കരുതുന്നു. ഇതേത്തുടർന്നാണ് യുവ നേതാക്കൾ കത്തയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |