മെയ്ൻപുരി: ഡിസംബർ അഞ്ചിന് നടക്കുന്ന മെയിൻപുരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മുലായം സിംഗിന്റെ മരുമകൾ ഡിംപിൾ യാദവിന് വേണ്ടി പ്രചാരണത്തിനിറങ്ങി യാദവിന്റെ അദ്ധ്യാപകരും കുടുംബാംഗങ്ങളും. കഴിഞ്ഞ മാസം അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മണ്ഡലത്തിലാണ് ബിജെപിയുടെ രഘുരാജ് സിംഗ് ഷാക്യയ്‌ക്കെതിരെ ഡിംപിൾ യാദവ് മത്സരിക്കുന്നത്.
മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ ഗുരുവായി കണക്കാക്കപ്പെടുന്ന നാഥു സിംഗിന്റെ കുടുംബാംഗങ്ങളും സ്‌കൂൾ അധ്യാപകൻ ഉദയ് പ്രതാപ് സിംഗുമാണ് എസ്പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. മുലായം സിംഗ് അഞ്ച് തവണ വിജയിച്ച സീറ്റിൽ നിന്ന് ഡിംപിളും വിജയിക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
1989ലും 1991ലും മെയിൻപുരിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ്റിഒമ്പതുകാരനായ ഉദയ് പ്രതാപ്, വോട്ടർമാരിൽ വലിയൊരു വിഭാഗം ഡിംപിൾ യാദവിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞു. 'കുറച്ച് ദിവസം, ഈ മണ്ഡലത്തിൽ ഞാൻ അവർക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നാൽ, അവർ ഈ ഉപതെരഞ്ഞെടുപ്പ് തൂത്തുവാരും,' അദ്ദേഹം പറഞ്ഞു. എസ്പി സ്ഥാപകനായ മുലായം സിംഗ് മിടുക്കനും ബുദ്ധിമാനുമായ വിദ്യാർത്ഥിയും മികച്ച കായികതാരവും ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിംപിൾ യാദവിന്റെ ഭർത്താവും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പാർട്ടിയുടെ കോട്ടയായ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വൻപ്രചാരണമാണ് നൽകിയത്. 'ഞങ്ങളുടെ മുഴുവൻ കുടുംബവും മെയിൻപുരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കർഹാൽ നിയമസഭാ മണ്ഡലത്തിൽ ഡിംപിൾ യാദവിന് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്', നാഥു സിംഗിന്റെ ചെറുമകൻ നീരജ് യാദവ് പിടിഐയോട് പറഞ്ഞു. 'ഞങ്ങൾക്ക് അവരുമായി കുടുംബബന്ധം ആണുള്ളത്. ആളുകൾ അവർക്ക് വോട്ട് ചെയ്യും, അവർ തീർച്ചയായും ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. 2019 ലെ വിജയ മാർജിനിൽ അവർ 'നേതാജി'യേക്കാൾ (മുലായം സിംഗ് യാദവ്) മികച്ചതായിരിക്കും,' അദ്ദേഹം പറഞ്ഞു.
കർഹാലിലെ ജെയിൻ ഇന്റർ കോളേജിലാണ് ഉദയ് പ്രതാപ് മുലായം സിംഗ് യാദവിനെ പഠിപ്പിച്ചത്. മുലായം സിംഗ് പിന്നീട് അവിടെ അസിസ്റ്റന്റ് ടീച്ചറായി ചേരുകയും പൊളിറ്റിക്കൽ സയൻസിൽ ലക്ചറർ ആകുകയും ചെയ്തു. ഡിസംബർ അഞ്ചിന് പോളിങ് നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥാപനം.
'അദ്ദേഹം 1955ൽ ഒമ്പതാം ക്ലാസിൽ കോളേജിൽ പ്രവേശനം നേടി, 1959ൽ 12ാം ക്ലാസ്സിൽ വിജയിച്ചു. തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ഇറ്റാവയിലും ഷിക്കോഹാബാദിലും പോയി. 1963ൽ അദ്ദേഹം ഇവിടെ അസിസ്റ്റന്റ് ലക്ചററായി ജോലിയിൽ പ്രവേശിച്ചു', ജെയിൻ ഇന്റർ കോളേജ് പ്രിൻസിപ്പൽ യദുവീർ നാരായൺ ദുബെ പറഞ്ഞു. '1967ൽ അദ്ദേഹം എം.എൽ.എ. ആയി. ഉത്തർപ്രദേശ് നിയമസഭാ സമ്മേളനം നടക്കുമ്പോൾ ശമ്പളമില്ലാതെയാണ് ലീവ് എടുത്തത്. 1984ൽ ഒരാൾ രണ്ട് തസ്തികകളിൽ ജോലി ചെയ്യരുതെന്ന നിയമം സർക്കാർ കൊണ്ടുവന്നപ്പോൾ അദ്ദേഹം ഇവിടെ നിന്ന് രാജിവച്ചു,' ദുബെ പറഞ്ഞു.
'നേതാജി' മുഖ്യമന്ത്രിയായപ്പോഴും കോളേജുമായും അവിടുത്തെ അധ്യാപകരുമായും ശക്തമായ ബന്ധം പുലർത്തിയിരുന്നു. വ്യക്തിപരമായോ രാഷ്ട്രീയമായോ സന്ദർശനം നടത്തിയാലും വിദ്യാർത്ഥികളുമായി സംവദിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുലായം സിംഗ് യാദവിനോടുള്ള ബഹുമാനാർത്ഥം സ്‌കൂൾ ഓഡിറ്റോറിയത്തിന് 'മുല്യം സിംഗ് പ്രേക്ഷാഗ്ര' എന്നാണ് പേര് നൽകിയിരിക്കുന്നത്.
മെയിൻപുരി ലോക്സഭാ മണ്ഡലത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട് മെയിൻപുരി, ഭോഗാവ്, കിഷ്നി, കർഹാൽ, ജസ്വന്ത് നഗർ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർഹാൽ, കിഷ്നി, ജസ്വന്ത് നഗർ സീറ്റുകളിൽ എസ്പി വിജയിച്ചപ്പോൾ മെയിൻപുരി, ഭോഗാവ് സീറ്റുകളിൽ ബിജെപിയാണ് വിജയിച്ചത്. അഖിലേഷ് യാദവ് കർഹാൽ നിയമസഭാ മണ്ഡലത്തിന്റെ എംഎൽഎയും അദ്ദേഹത്തിന്റെ അമ്മാവൻ ശിവപാൽ സിംഗ് യാദവ് ജസ്വന്ത് നഗറിൽനിന്നുള്ള എംഎൽഎയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |