ന്യൂഡൽഹി: യൂ ട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയ മദ്ധ്യപ്രദേശ് സ്വദേശിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി . ഹർജി തള്ളുകയും ചെയ്തു. എന്നാൽ തന്നോട് ക്ഷമിക്കണമെന്നും താൻ തൊഴിൽ രഹിതനാണെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞതിനെ തുടർന്ന് പിഴ 25,000 രൂപയായി കുറച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നഗ്നത നിരോധിക്കണമെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കണ്ട് യൂ ട്യൂബ് സബ്സ്‌ക്രൈബ് ചെയ്‌തെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പരസ്യങ്ങൾ കാരണം ശ്രദ്ധ വ്യതിചലിച്ചതിനെ തുടന്ന് മത്സര പരീക്ഷയിൽ താൻ പരാജയപ്പെട്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ദുരന്തം ഹർജികളിലൊന്നാണിതെന്നും ഇവ ജുഡിഷ്യൽ സമയം പാഴാക്കുന്നതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കണ്ണ് കെട്ടണമെന്ന് കോടതി
നിങ്ങൾക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കാണരുതെന്ന് ഹർജിക്കാരനോട് പറഞ്ഞ സുപ്രീം കോടതി എന്ത് കൊണ്ടാണ് നിങ്ങൾ പരസ്യം കാണാൻ തിരഞ്ഞെടുത്തതെന്നും ചോദിച്ചു. ഇന്റർനെറ്റിൽ പരസ്യങ്ങൾ കണ്ടതിനാൽ നിങ്ങൾക്ക് നഷ്ടപരിഹാരം വേണം. അത് കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു. അതില്ലായിരുന്നെങ്കിൽ പരീക്ഷ ജയിക്കുമായിരുന്നെന്നാണോ നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഇത്തരം ഹർജികൾ നൽകുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |