ന്യൂഡൽഹി: കൊളീജിയം ശുപാർശകൾ വിഭജിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ജുഡിഷ്യൽ നിയമനങ്ങളിൽ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിൽ കേന്ദ്രത്തിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ആശങ്ക രേഖപ്പെടുത്തിയത്.
കൊളീജിയം ശുപാർശയിൽ ചില പേരുകൾ മാത്രം ഒഴിവാക്കുന്നത് ജഡ്ജിമാരുടെ സീനിയോറിട്ടി തടസപ്പെടുത്തുകയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ചില പേരുകൾ വേഗം അംഗീകരിക്കപ്പെടുന്നു. മറ്റ് ചിലത് മാസങ്ങളോളം കെട്ടിക്കിടക്കുന്നു. പല ഘടകങ്ങളും പരിഗണിച്ചാണ് കൊളീജിയം പേരുകൾ ശുപാർശ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
വിശദാംശം തേടിയ ഹർജി സുപ്രീം കോടതി തള്ളി
സുപ്രീം കോടതി കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾക്കായി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. യോഗത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൊളീജിയം യോഗത്തിന്റെ അന്തിമ തീരുമാനം മാത്രമേ പരസ്യപ്പെടുത്താൻ കഴിയൂ. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അഞ്ജലി ഭരദ്വാജ് ഹർജി നൽകിയത്.
2018 ഡിസംബറിൽ നടന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. അന്തിമ തീരുമാനം മാത്രമേ ജനം അറിയേണ്ടതുള്ളു. യോഗത്തിൽ ചർച്ച ചെയ്യുന്നതെന്തും പരസ്യപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അന്നത്തെ യോഗത്തിൽ രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചുവെന്നും പിന്നീട് തീരുമാനം മാറ്റുകയുമായിരുന്നുവെന്നും ജസ്റ്റിസ് മദൻ ലോകൂർ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |