ന്യൂഡൽഹി: എം.ബി.ബി.എസ് പ്രവേശനത്തിൽ നിന്ന് 40 ശതമാനത്തിലധികം വൈകല്യമുള്ളവരെ തടയുന്ന വ്യവസ്ഥ പുനഃപരിശോധിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ദേശീയ മെഡിക്കൽ കൗൺസിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
1997ലെ ഗ്രാഡ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ 2019ലെ ഭേദഗതി ചോദ്യം ചെയ്ത് സമ്മർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകിയത്. 40 ശതമാനത്തിന് മുകളിൽ സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനം നേടുന്നത് തടയുന്ന ചട്ടങ്ങളെ ചോദ്യം ചെയ്ത് 55 ശതമാനം സംസാര വൈകല്യമുള്ളയാളാണ് ഹർജി നൽകിയത്.
വൈകല്യമുള്ളവർക്ക് പ്രവേശനം നൽകുന്നതിന് മുമ്പ് അവർക്ക് കോഴ്സ് ശരിയായി പൂർത്തിയാക്കാൻ കഴിയുമോയെന്നും, പഠനം കഴിഞ്ഞ് രോഗികളെ ശരിയായി ചികിത്സിക്കാൻ കഴിയുമോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) വ്യക്തമാക്കി. 40 ശതമാനത്തിലധികം സംസാര വൈകല്യമുള്ള വിദ്യാർത്ഥിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് നിർണയിക്കാൻ എയിംസിലെ ഡോക്ടർമാരുടെ വിദദ്ധ സമിതി രൂപീകരിച്ചതായും എൻ.എം.സിയുടെ അഭിഭാഷകൻ പറഞ്ഞു. സംസാര വൈകല്യമുണ്ടെങ്കിൽ തനിക്ക് ഗവേഷകനായി പ്രവർത്തിക്കാൻ തടസമില്ലെന്ന് ഹർജിക്കാരി വാദിച്ചു. എന്നാൽ ഒരു വിദ്യാർത്ഥി ആദ്യം ഡോക്ടറാകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്താലേ ഗവേഷകനാകാൻ കഴിയൂവെന്ന് എൻ.എം.സി വ്യക്തമാക്കി.
വിശാല വീക്ഷണം വേണമെന്ന് ചീഫ് ജസ്റ്റിസ്
വിഷയത്തെപ്പറ്റി വിശാല വീക്ഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനായി സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൽ നിന്നും വൈകല്യമുള്ളവരിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.
സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന് വിഷയത്തിൽ എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് പരിശോധിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയോടും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാമെന്ന് എൻ.എം.സി വ്യക്തമാക്കി. വിഷയം 2023 ജനുവരി ആറിന് വീണ്ടും പരിഗണിക്കും. ഹർജിക്കാരിക്ക് ഹരിയാന കർണാലിലെ കല്പന ചൗള സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ് അനുവദിച്ചിരുന്നു.
2019 ലെ ഗ്രാഡ്വേറ്റ് മെഡിക്കൽ വിദ്യാഭ്യാസ നിയമ ചട്ടങ്ങളിലെ ഭേദഗതിയനുസരിച്ച് അവളെ അയോഗ്യയാക്കി. തുടർന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |