ശ്രീനഗർ: വ്യാഴാഴ്ച ജമ്മുകശ്മീർ അതിർത്തി ജില്ലയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്കെത്തവെ ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ശിവസേനയുടെ സഞ്ജയ് റാവുത്തും പരമവീര ചക്ര പുരസ്‌കാര ജേതാവ് ക്യാപ്ടൻ (റിട്ട) ബനാ സിംഗും പങ്കെടുത്തു. പാർട്ടിയുടെ കേരള ഘടകം ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് യാത്രയിൽ പങ്കെടുക്കുന്നതിൽ നിന്നും സി.പി.എം പിന്മാറി. എന്നാൽ സി.പി.ഐ യാത്രയിൽ പങ്കെടുക്കും.
കത്വയിലെ ഹത്ലി മോറിൽ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പോലീസും അർദ്ധസൈനിക വിഭാഗവും രാഹുൽ ഗാന്ധിക്കും സഹയാത്രികർക്കും ഒപ്പമുണ്ട്. ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. കശ്മീരിലെ യാത്ര കാറിലാക്കണമെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും രാഹുലും സഹയാത്രികരും നടന്നു തന്നെയാണ് മുന്നോട്ടു പോകുന്നത്.
ഉത്തരേന്ത്യയിലെ കൊടും ശൈത്യത്തിൽ ടീ ഷർട്ട് ധരിച്ച് യാത്ര നടത്തിയ രാഹുൽ ഗാന്ധിയെ ഇന്നലെ ആദ്യമായി ജാക്കറ്റിൽ ധരിച്ച് കണ്ടതും കൗതുകമായി. ജമ്മുവിന്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴ പെയ്തതാണ് ജാക്കറ്റ് ധരിക്കാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. പിന്നീട് അദ്ദേഹം ജാക്കറ്റ് മാറ്റി പഴയ ടീ ഷർട്ട് തന്നെ ധരിച്ച് യാത്ര തുടർന്നു. രാഹുൽ ഗാന്ധി ധരിച്ചിരുന്ന ജാക്കറ്റ് മഴക്കാല ജാക്കറ്റാണെന്നും ശീതകാല ജാക്കറ്റല്ലെന്നും പലരും ഓൺലൈനിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇതുവരെയുള്ള 125 ദിവസത്തെ യാത്രയിൽ 3,400 കിലോമീറ്റർ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ ലളിതമായ വസ്ത്രധാരണം പലരിൽ നിന്നും പ്രശംസ നേടുകയും പ്രതിപക്ഷ പാർട്ടികളിൽ മുറുമുറുപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. കൊടും തണുപ്പിലും ടീ ഷർട്ട് ധരിച്ച് നടക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളും വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. തണുപ്പ് അനുഭവപ്പെട്ടാൽ കൂടുതൽ വസ്ത്രം ധരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് സംഭവിച്ചില്ല. ഇന്ത്യയെയും അതിന്റെ ആദർശങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബാന സിംഗിനെപ്പോലുള്ള രാജ്യത്തിന്റെ ധീരപുത്രന്മാരുടെ പേരുകൾ വിളിക്കപ്പെടുന്നെന്നും സിയാച്ചിനിലെ മഞ്ഞുമലകളിൽ ത്രിവർണ്ണ പതാക ഉയർത്തിയ പരമവീര ചക്ര ജേതാവ് ക്യാപ്ടൻ ബനാ സിംഗ് എനിക്കും എല്ലാ രാജ്യസ്‌നേഹികൾക്കും പ്രചോദനമാണന്നും രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.ഓപ്പറേഷൻ രാജീവിന് നൽകിയ സംഭാവനയ്ക്ക് പരമവീര ചക്ര നൽകി ക്യാപ്ടൻ ബനാ സിംഗിനെ (റിട്ട) രാജ്യം ആദരിച്ചു. സിയാച്ചിൻ ഹിമാനിയിൽ പാകിസ്ഥാന്റെ ഖാഇദ് പോസ്റ്റ് പിടിച്ചെടുത്ത് ദേശീയ പതാക ഉയർത്തി. തുടർന്ന് ഇത് ബാന പോസ്റ്റ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |