
ലാഹോർ: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. 36കാരനായ പേസർ മുഹമ്മദ് അബ്ബാസിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. കൂടാതെ, നാല് പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തി ടീമിൽ വലിയ മാറ്റങ്ങളും സെലക്ടർമാർ വരുത്തിയിട്ടുണ്ട്.
മുൻ ടെസ്റ്റ് ക്യാപ്ടൻ സർഫറാസ് അഹമ്മദിനെ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പാകിസ്ഥാൻ ക്രിക്കറ്റ്‌ബോർഡ് (പിസിബി) നിയമിച്ചു. സെലക്ഷൻ കമ്മിറ്റി അംഗം കൂടിയായ സർഫറാസിനൊപ്പം മുൻ താരങ്ങളായ അസദ് ഷഫീഖിനെ ബാറ്റിംഗ്‌കോച്ചായും ഉമർ ഗുല്ലിനെ ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. വിവാദങ്ങൾക്കൊടുവിൽ നവീദ് അക്രം ചീമ ടീം മാനേജരായി തിരിച്ചെത്തി.
ദേശീയ ടീമിനായി ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത അബ്ദുള്ള ഫസൽ, അസാൻ അവൈസ്, അമദ് ഭട്ട്, ഗാസി ഘൗരി എന്നീ നാല് താരങ്ങളാണ് സ്‌ക്വാഡിൽ ഇടംപിടിച്ചത്. 2025 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്‌ടൗണിലാണ് അബ്ബാസ് അവസാനമായി കളിച്ചത്. അതേസമയം,മോശം ഫോമിനെ തുടർന്ന് ഓപ്പണർ അബ്ദുള്ള ഷഫീഖ്, ബാറ്റർ കമ്രാൻ ഗുലാം, സ്പിന്നർമാരായ അസിഫ് അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. നായകനായി ഷാൻ മസൂദ് തന്നെ തുടരും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മേയിലാണ് ആരംഭിക്കുന്നത്. ഒന്നാം ടെസ്റ്റ് മേയ് എട്ടിന് ധാക്കയിലും, രണ്ടാം ടെസ്റ്റ് മേയ് 16ന് സിൽഹെറ്റിലുമാണ് നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |