തിരുവനന്തപുരം : കായിക അസോസിയേഷനുകളിലെ ഭിന്നതകൾ മുതലെടുത്ത് പിളർപ്പിലേക്കും അഡ്ഹോക്ക് കമ്മിറ്റി രൂപീകരണത്തിലേക്കും നയിക്കുേത് പതിവാക്കിയതാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അഴിച്ചുപണി നടത്താൻ സി.പി.എമ്മിനെ പ്രേരിപ്പിച്ച പ്രധാനകാരണമെന്ന് വിലയിരുത്തൽ. മിക്ക കായിക അസോസിയേഷനുകളിലും ഭാരവാഹികൾ തമ്മിലുള്ള അടിക്ക് ചൂട്ടുപിടിച്ചുകൊടുത്തതിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രധാനപങ്കുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ മിക്ക കായിക അസോസിയേഷനുകളിലും ഭാരവാഹിത്വത്തെചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചില കായിക ഇനങ്ങളിൽ രണ്ടും മൂന്നും അസോസിയേഷനുകളും പ്രവർത്തിക്കുന്നു. ഇതിൽ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ഉള്ള വിഭാഗത്തിന് മാത്രമാണ് ദേശീയ കായിക മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് ടീമിനെ അയക്കാനുള്ള അവകാശം. ചാമ്പ്യൻഷിപ്പുകൾക്കും പരിശീലന ക്യാമ്പുകൾക്കും ടീമിന്റെ യാത്രയ്ക്കുമായുള്ള ഗ്രാന്റ് ലഭിക്കുന്നതിനും കൗൺസിലിന്റെ അംഗീകാരം അനിവാര്യമാണ്. ഈ തുറുപ്പുചീട്ട് വച്ചായിരുന്നു കൗൺസിലിന്റെ കളി.
തങ്ങൾക്ക് നിശ്ചയിക്കുന്നവർക്ക് അസോസിയേഷനുകളിലെ പ്രധാന സ്ഥാനങ്ങളും സ്പോർട്സ് കൗൺസിൽ നോമിനി സ്ഥാനവും നൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്ത അസോസിയേഷനുകളുടെ അംഗീകാരം റദ്ദാക്കുകയും പകരം ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റി അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു പതിവ്.അംഗീകാരം റദ്ദാക്കാതിരിക്കാനും ഗ്രാന്റ് ലഭ്യമാക്കാനും കൗൺസിൽ തലപ്പത്തിരുന്നവർ കമ്മീഷൻ ചോദിച്ചെന്ന ആരോപണവും അന്തരീക്ഷത്തിലുണ്ട്.
കബഡി, വോളിബാൾ, ബോക്സിംഗ്,ഫെൻസിംഗ്,പവർ ലിഫ്റ്റിംഗ്, സൈക്കിൾ പോളോ,ടേബിൾ ടെന്നീസ് തുടങ്ങിയ അസോസിയേഷനുകളൊക്കെ രണ്ടും മൂന്നുമായി പിരിഞ്ഞ് തമ്മിലടിക്കുന്നതിന് വഴിയൊരുക്കിയത് കൗൺസിലിന്റെ തലപ്പത്തിരുന്നവരാണ് എന്നാണ് ആരോപണം. ഇടതുസർക്കാർ ഭരണത്തിൽ വന്നശേഷം എട്ടോളം കായിക അസോസിയേഷനുകളിലാണ് തർക്കമുണ്ടായത്. ഇതിലൊന്നുപോലും രമ്യമായി പരിഹരിക്കാനോ യോജിപ്പുണ്ടാക്കാനോ കൗൺസിൽ ശ്രമിച്ചില്ല.
നഷ്ടം കായികതാരങ്ങൾക്ക്
സംസ്ഥാന സ്പോർട്സ് അസോസിയേഷനുകളിലെ തമ്മിലടി വഴിയാധാരമാക്കിയത് കായിക താരങ്ങളെയാണ്. ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കാനും മെഡൽ നേടാനുമുള്ള കായിക താരങ്ങളുടെ അവസരമാണ് നിഷേധിക്കപ്പെട്ടത്. ചില ദേശീയ മത്സരങ്ങൾക്കായി കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് അസോസിയേഷനുകളുടെ ടീമും ചെല്ലുന്ന സ്ഥിതിയുണ്ടായി. ഇതിൽ ദേശീയ ഫെഡറേഷനുകൾ അവർക്ക് ഇഷ്ടപ്പെട്ട ടീമിനെ മാത്രമാണ് കളിപ്പിക്കുന്നത്. അസോസിയേഷനിലെ തമ്മിലടിയിൽ ആരുടെ ഭാഗത്തുനിന്നാൽ കളിക്കാനിറങ്ങാം എന്നറിയാതെ ഉഴലുകയാണ് കായിക താരങ്ങൾ.
അടുത്തിടെ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് കേരളത്തിൽ നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകൾ രാജസ്ഥാനിലേക്ക് പോയതും അതിൽ കൗൺസിൽ അംഗീകരിച്ച അസോസിയേഷന്റെ ടീമിലെ പത്തുവയസുള്ള കുട്ടി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചതും വിവാദമായിരുന്നു. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച സൈക്കിൾ പോളോ അസോസിയേഷനെ ദേശീയ ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. അവർക്ക് താമസവും ഭക്ഷണവുംചികിത്സയും നൽകിയില്ല. കബഡി, വോളിബാൾ തുടങ്ങിയ ഇനങ്ങളിലെ കായിക താരങ്ങൾ വർഷങ്ങളായി അസോസിയേഷനിലെ തർക്കത്തിൽ നിസഹായരായി കഴിയുകയാണ്. അടുത്തിടെ ബോക്സിംഗ്, ഫെൻസിംഗ് അസോസിയേഷനുകളെയാണ് താറുമാറാക്കിയത്.
അഡ്ഹോക്ക് കമ്മിറ്റിക്ക്
സർക്കാരിന്റെ ലക്ഷങ്ങൾ
ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് നടത്താൻ അഡ്ഹോക്ക് കമ്മറ്റിക്ക് സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ അനുവദിച്ചത് വിവാദത്തിലായിരിക്കുകയാണ്. സ്പോർട്സ് ആക്ട് അനുസരിച്ച് അഡ്ഹോക്ക് കമ്മറ്റികൾക്ക് പണം നൽകാൻ പാടില്ല. ഈ ചട്ടം ലംഘിച്ചാണ് സർക്കാർ പണം അനുവദിച്ചത്. നിലവിലുണ്ടായിരുന്ന ഫെൻസിംഗ് അസോസിയേഷനിലെ തർക്കം മുതലെടുത്ത് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായത് സ്പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായിരുന്നു. സർക്കാർ ഫണ്ട് ചട്ടം ലംഘിച്ച് നൽകിയതിനെതിരെ വിജിലൻസിൽ പരാതിയെത്തിയിട്ടുണ്ടെന്നാണ് വിവരം.സർക്കാരിന്റെ 10 ലക്ഷം കൂടാതെ ദേശീയ ഫെഡറേഷന്റെ 12 ലക്ഷവും വിവിധ സ്വകാര്യ സ്പോൺസർഷിപ്പുകളിൽ നിന്നുള്ള ലക്ഷങ്ങളും ചാമ്പ്യൻഷിപ്പ് നടത്താനായി ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |