
തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയും മലപ്പുറവും സെമിയിൽ. ഇന്നലെ തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് ആലപ്പുഴ പരാജയപ്പെടുത്തിയപ്പോൾ പാലക്കാടിനെ ഷൂട്ടൗട്ടിൽ 7-5 ന് തകർത്താണ് മലപ്പുറം സെമി ബർത്ത് ഉറപ്പിച്ചത്.
ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന തൃശൂർ-ആലപ്പുഴ മത്സരം തടിമിടുക്കിന്റേതുകൂടിയായി മാറിയിരുന്നു. 11ാം മിനിട്ടിൽ ടി.എച്ച്.ഉസ്മാനിലൂടെ ആലപ്പുഴ അക്കൗണ്ട് തുറന്നു. കളി പരുക്കനായതോടെ മഞ്ഞ- ചുവപ്പ് കാർഡുകൾ റഫറിക്ക് മാറി മാറി പുറത്തെടുക്കേണ്ടിവന്നു. തുടർച്ചയായി രണ്ടുമഞ്ഞകാർഡ് കണ്ടതിനെ തുടർന്ന് 54ാം മിനിട്ടിൽ തൃശൂരിന്റെ പ്രതിരോധതാരം ആൽഫി ജോജോയെയും പെനൽറ്റി ബോക്സിന് സമീപമെത്ത് ആലപ്പുഴയുടെ റിജോയെ അപകടകരമായി ഫൗൾ ചെയ്തതിന് 80ാം മിനിട്ടിൽ തൃശൂരിന്റെ ക്യാപ്റ്റനും ഗോളിയുമായ ഫർഹാനെയും റഫറി ചുവപ്പ് കാർഡ് നൽകി മൈതാനത്തുനിന്ന് പുറത്താക്കി.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം- പാലക്കാട് മത്സരത്തിന്റെ ആദ്യപകുതി പാലക്കാടിന്റെ മുന്നേറ്റമായിരുന്നു. കിട്ടിയ അവസരങ്ങൾ മുതലാക്കിയതോടെ 11ാം മിനിട്ടിൽ ശ്രീകാന്തിലൂടെയും 39ാം മിനിട്ടിൽ വിപിലേഷിന്റെയും ഗോളുകളിലൂടെ പാലക്കാട് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ തിരിച്ചടിച്ച് മലപ്പുറം ഒപ്പം പിടിച്ചു. അൻഷിദ്, ഹാഷിം എന്നിവരാണ് മലപ്പുറത്തിനായി പാലക്കാടിന്റെ ഗോൾവല തുളച്ചത്. നിശ്ചിത സമയത്ത് ഇരുടീമും സമനില പിടിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. കിട്ടിയ അഞ്ച് കിക്കുകളും മലപ്പുറം വലയിലെത്തിച്ചപ്പോൾ പകരക്കാരനായി ഇറങ്ങിയ പ്രതിരോധകാരം മുഹമ്മദ് ഇൽഹാമിന്റെ ഷോട്ട് മലപ്പുറം ഗോളി ഫയാദ് ഫിറോസ് തടഞ്ഞിട്ടതാണ് പാലക്കാടിന്റെ സെമി പ്രതീക്ഷകൾ തല്ലിതകർത്തത്.
ഇന്ന് വൈകിട്ട് നാലിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ കോട്ടയം കരുത്തരായ കാസർകോടിനെയും ശനിയാഴ്ച മലപ്പുറം ആലപ്പുഴയെയും നേരിടും.ഞായറാഴ്ചയാണ് കലാശപ്പോര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |