ദുബായ്: നാലു തവണയായി ലോക കിരീടം നെറുകയിൽ അലങ്കാരമാക്കി വച്ചിരിക്കുന്ന നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനെ മലർത്തിയടിക്കാൻ ഇയാൻ നെപോംനിച്ചിയെന്ന റഷ്യക്കാരന് കഴിയുമോ? ഇന്ന് യു.എ.ഇയിൽ തുടങ്ങുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ആരാധകർ ഉത്തരം കാത്തിരിക്കുന്ന ചോദ്യമതാണ്.ഡിസംബർ 14വരെയാണ് ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പോയിന്റ് നിലയിൽ തുല്യതവന്നാൽ 15ന് ടൈബ്രേക്കർ നടത്തും.
കഴിഞ്ഞവർഷം നടക്കേണ്ട ചാമ്പ്യൻഷിപ്പ് കൊവിഡ് കാരണമാണ് ഈ വർഷത്തേക്കു നീട്ടിയത്. മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി, 12 ഗെയിമുകൾക്കു പകരം ഇത്തവണ 14 ഗെയിമുണ്ടാവും. 3, 5, 8, 10, 13 ഗെയിമുകൾക്ക് ശേഷമുള്ള ദിവസം വിശ്രമദിനമായിരിക്കും. ദുബായ് എക്‌സ്പോയ്ക്കിടെയാണ് ഇക്കുറി മത്സരം.
2013ൽ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചാണ് കാൾസൺ ആദ്യമായി ലോകചാമ്പ്യനാവുന്നത്. അതിന് ശേഷം കാൾസണെ കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.കഴിഞ്ഞവർഷത്തെ കാൻഡിഡേറ്റ്സ് ടൂർണമെന്റില്‍ വിജയിച്ചാണ് കാൾസണെ നേരിടാൻ ഇയാൻ അർഹത നേടിയത്.
ആദ്യം 7.5 പോയന്റ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.
20 ലക്ഷം യു.എസ്. ഡോളറാണ് ആകെ സമ്മാനത്തുക (ഏകദേശം 14.88 കോടി രൂപ).
8.93 കോടി രൂപ വിജയിക്കും 5.95 കോടി രൂപ പരാജിതനും ലഭിക്കും.
നേർക്ക്നേർ
കാൾസൺ ലോക ഒന്നാംനമ്പർ താരമാണെങ്കിലും ക്ലാസിക്കൽ രീതിയിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ മുന്നിൽ ഇയാനാണ്. 13 ഗെയിമുകളിൾ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇയാൻ നാലെണ്ണത്തിൽ വിജയം നേടി. കാൾസണ് വിജയിക്കാനായത് ഒരെണ്ണത്തിൽ മാത്രം. എട്ടെണ്ണം സമനിലയിൽ അവസാനിച്ചു. എന്നാൽ മറ്റു ഫോർമാറ്റുകളിൽ കാൾസൺ 22-10 എന്ന രീതിയിൽ മുന്നിലാണ്. മുമ്പ് യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മൂന്നുതവണ എതിരിട്ടിട്ടുണ്ട്.. ഇതിൽ രണ്ടുതവണയും വിജയം ഇയാനൊപ്പമായിരുന്നു.
2013-ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചതു മുതൽ ലോകചാമ്പ്യനാണ് കാൾസൺ. കണക്കുകളിലും വിശകലനങ്ങളിലുമെല്ലാം ബഹുദൂരം മുന്നിലാണ്. യൂറോപ്യൻ ചാമ്പ്യൻ, രണ്ടുതവണ റഷ്യൻ ചാമ്പ്യൻ, ലോകകപ്പ് നേടിയ റഷ്യൻ ടീമിലെ അംഗം എന്നീ നേട്ടങ്ങൾക്കുടമയാണ് ഇയാൻ. കഴിഞ്ഞവർഷത്തെ കാൻഡിഡേറ്റ്സ് ടൂർണമെന്റില്‍ വിജയിച്ചാണ് കാൾസണെ നേരിടാൻ ഇയാൻ അർഹത നേടിയത്. റഷ്യയ്ക്ക് ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയുടെ ഉപരോധമുള്ളതിനാൽ ഇയാൻ മത്സരിക്കുന്നത് ഫിഡെയുടെ പതാകയ്ക്കു കീഴിലാണ്.
സമപ്രായക്കാർ
കാൾസണും ഇയാനും സമപ്രായക്കാരാണ്. ഇയാൻ ജൂലായിൽ 31 വയസ് തികഞ്ഞു. ചാമ്പ്യൻഷിപ്പിനിടെ നവംബർ 30-നാണ് കാൾസന്റെ 31-ാം പിറന്നാൾ.കാൾസണും ഇയാനും കടുത്ത ഫുട്ബാൾ ആരാധകരാണ്. കാൾസൺ റയൽ മാഡ്രിഡ് ആരാധകനാണെങ്കിൽ ഇയാന്‍ സ്പാർട്ടക് മോസ്‌കോയുടെ ആരാധകൻ.
കമന്റേറ്റർ ആനന്ദ്
അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുള്ള ഇന്ത്യൻ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദാണ് ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ ഒൗദ്യോഗിക കമന്റേറ്റർ. ഫിഡെയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പുതിയ റോളിൽ ആനന്ദ് എത്തുന്നത്. ഇത്തവണയും കാൾസണ് തന്നെയാണ് സാധ്യത കൂടുതലെങ്കിലും മത്സരം വാശിയേറിയതായിരിക്കുമെന്ന് ആനന്ദ് പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |