സെമിയിൽ കീഴടക്കിയത് ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ
ഹ്യുയെൽവ (സ്പെയിൻ): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെപുരുഷ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കെ. ശ്രീകാന്ത്. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യൻ താരം തന്നെയായ ലക്ഷ്യസെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ശ്രീകാന്ത് ഒരിക്കലും തകർക്കപ്പെടാത്ത സുവർണ നേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തത്. കരോലിന മാരിൻ സ്റ്റേഡിയത്തിൽ 17-21ന് ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമുകളും യഥാക്രമം 21-14, 21-17ന് സ്വന്തമാക്കി ശ്രീകാന്ത് കലാശപ്പോരിന് യോഗ്യത നേടിയത്. തോറ്റെങ്കിലും സെമിയിലുൾപ്പെടെ തകർപ്പൻ പോരാട്ടം പുറത്തെടുത്ത യുവതാരം ലക്ഷ്യസെന്നിന് വെങ്കലം ലഭിക്കും.
ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ മെഡൽ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കാഡും ഇരുപതുകാരനായ ലക്ഷ്യയ്ക്ക് സ്വന്തം. ഫൈനൽ പ്രവേശനത്തിലൂടെ 28കാരനായ ശ്രീകാന്ത് വെള്ളി ഉറപ്പാക്കി കഴിഞ്ഞു. ഇന്നാണ് ഫൈനൽ.
പ്രകാശ് പാദുകോണും സായ് പ്രണീതുമാണ് ശ്രീകാന്തിനേയും ലക്ഷ്യ സെന്നിനേയും കൂടാതെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.
ക്വാർട്ടറിൽ ചൈനയുടെ സ്വോ ജുൻ പെംഗിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-15, 15-21, 22-20ന് കീഴടക്കിയാണ് ലക്ഷ്യ സെമിയിൽ എത്തിയത്.ക്വാർട്ടറിൽ നെതർലൻഡ്സ് താരം മാർക് കാൾജോവിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-8, 21-7ന് അനായാസം വീഴ്ത്തിയാണ് ശ്രീകാന്ത് അവസാന നാലിൽ എത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |